
റയില്‍വെ സ്‌റ്റേഷന് മുമ്പില്‍ ബസ്സിറങ്ങി. സ്‌റ്റോപ്പിനെതിര്‍ വശത്തുനിന്നും വീതി കുറഞ്ഞ ഒരു ടാര്‍ റോഡ് പടിഞ്ഞാറേക്ക് പോകുന്നതു കണ്ടു. മെയിന്‍ റോഡ് ക്രോസ് ചെയ്ത് മറുവശത്തെത്തി. ഈ വഴിയാണോ? സംശയിച്ചു നിന്നു.
റോഡരുകില്‍ ഹോട്ടലും സര്‍ബത്തുകടയും അടഞ്ഞുകിടക്കുന്ന മറ്റ് രണ്ട് കടകളുമുണ്ടായിരുന്നു. വളരെ ക്‌ളേശിച്ച്സൈ ക്കിളും തള്ളിക്കൊണ്ട് മെലിഞ്ഞൊരു വൃദ്ധന്‍ ആ വഴി വന്നു.
'അപ്പുപ്പാ സോപാനം ഓഡിറ്റോറിയം എവിടാ....'?
അയാള്‍ ഒന്നു തുറിച്ചുനോക്കി. ചോദിച്ചത് കേട്ടില്ലേ.. കുറേക്കൂടി ഉറക്കെ ചോദിച്ചു. 'ഈ സോപാനം ഓഡിറ്റോറിയം...?'
'എനിക്ക് ചെവിയൊക്കെ കേക്കാം..സോപാനം അല്ല്യോ..ഹാള്...രവിമൊതലാളി വച്ച..'?
അങ്ങനെയൊരു പേര് കേട്ടിട്ടില്ല. 'അല്ല ഈ നാടകമൊക്കെ നടക്കുന്ന...'
' ങ..അതീ വഴി തന്നാ..'വൃദ്ധന്‍ ചൂണ്ടിക്കാട്ടി. 'വല്ല്യ ഉപകാരം' എന്ന് പറഞ്ഞത് കേള്‍ക്കാന്‍ നില്‍ക്കാതെ അയാള്‍ നടന്നു നീങ്ങി.
സോപാനത്തിലേക്കുള്ള റോഡിലൂടെ നടന്നു. കാലത്തിറങ്ങിയതാണ്. രണ്ടുമണിക്കൂര്‍ യാത്ര. വൈകിട്ട് ലൈബ്രറിയിലെ പതിവ് പത്ര വായനയ്ക്കിടയിലാണ് വിവരം അറിഞ്ഞത്. രാവിലെ തന്നെ തിരിച്ചു. നിരന്തരം ബസ്സ് സര്‍വ്വീസുള്ള റൂട്ടാണല്ലോ.. ട്രെയിനിലും പോകാം. പക്ഷേ നഗരത്തിലെത്തണം. അതിനേക്കാള്‍ നല്ലത് പറമ്പുമുക്കിലെത്തുന്നതാണ്. എംസി റോഡിലൂടെ പോകുന്ന എല്ലാ ബസ്സുകള്‍ക്കും അവിടെ സ്‌റ്റോപ്പുണ്ട്.
സോപാനം എത്താറായെന്നു തോന്നുന്നു. അലങ്കാരങ്ങളൊക്കെ കണ്ടു തുടങ്ങി. കാറ്റാടിക്കഴകളില്‍ കുരുത്തോലത്തോരണങ്ങളും പച്ചപ്പാളയില്‍ വെട്ടിയുണ്ടാക്കിയ പ്രാചീന രീതിയിലുള്ള മാസ്‌കുകളും കെട്ടി തൂക്കിയിട്ടിരിക്കുന്നു.
ഭാസമഹോല്‍സവം എന്ന് മലയാളത്തിലും സംസ്‌കൃതത്തിലും കവാടത്തിലെ ആര്‍ച്ചില്‍ എഴുതിവച്ചിരിക്കുന്നു.
വരാന്തയില്‍ ഒരു ഭാഗത്ത് ആളുകള്‍ കൂടി നില്‍ക്കുന്നു. അങ്ങോട്ടുചെന്നു. രജിസ്ട്രഷനാണ്. ഒരു മേശയ്ക്കു പിറകില്‍ രണ്ടുപേരിരിക്കുന്നു. താടിക്കാരന്‍ മധ്യവയസ്‌കന്‍ രജിസ്റ്ററില്‍ പേരും വിലാസവും എഴുതിച്ചേര്‍ക്കുന്നു. ഖദര്‍ധാരിയായ ചെറുപ്പക്കാരന്‍ ബാഡ്ജും ബ്രോഷറും പാഡുമൊക്കെ എടുത്തുകൊടുക്കുന്നു. ചിലര്‍ കലാക്ഷേത്ര കടമ്പഴിപ്പുറം, രുദ്രാക്ഷ കാറല്‍മണ്ണ എന്നൊക്ക പറയുന്നത് കേട്ടു. നാടകസംഘങ്ങളായിരിക്കണം. ആരും ഫീസു കൊടുക്കുന്നതായി കണ്ടില്ല. ആശ്വാസമായി.
പേരും വിലാസവുമൊക്കെ പറഞ്ഞു കൊടുക്കുന്നതിടയില്‍ ഏത് സമിതിയില്‍ നിന്നാണെന്ന് ചോദിച്ചു. ഒരു സമിതിയിലുമില്ല എന്ന് മറുപടി പറഞ്ഞു. ബാഡ്ജ്, ഷര്‍ട്ടിന്റെ പോക്കറ്റില്‍ പിന്‍ ചെയ്തുകൊണ്ട് ഓഡിറ്റോറിയത്തിലേക്ക് കയറി. നാട്ടിലെ സൂര്യാ തീയറ്ററിനെക്കാള്‍ വലിയ ഹാളായിരുന്നു. കസേരകളില്‍ അങ്ങിങ്ങായി അമ്പതോളം പേര്‍ ഇരിപ്പുണ്ട്.
സ്‌റ്റേജില്‍ ഉദ്ഘാടന ചടങ്ങ് ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. സംഘാടകരില്‍ ചിലര്‍ പരക്കം പായുന്നു. കാവാലം സാര്‍ ഇടയ്ക്കു കടന്നുവന്നു നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അദ്ദേഹമാണല്ലോ മുഖ്യസംഘാടകന്‍...!
കൈയിലെ ബ്രോഷറെടുത്ത് നിവര്‍ത്തി. കാര്യപരിപാടികള്‍ വിശദീകരിച്ചിരിക്കുന്നു. സെമിനാറുകള്‍, പേപ്പര്‍ പ്രസന്റേഷന്‍, നാടകാവതരണങ്ങള്‍, മീറ്റ് ദ ഡയറക്ടര്‍.... നാടകങ്ങളെല്ലാം സംസ്‌കൃതത്തിലുള്ളതാണ്. ആസ്വാദനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സാധാരണയായി അവതരണത്തിന് മുമ്പ് മലയാത്തിലുള്ള ആമുഖം സദസ്സില്‍ വിതരണം ചെയ്യാറുണ്ട്. കുറേപ്പേര്‍ ഒന്നിച്ച് ഹാളിലേക്ക് പ്രവേശിച്ചു. ഒരേ സമിതിക്കാരായിരിക്കണം. ഉദ്ഘാടനം ആരംഭിക്കുകയാണ് എന്ന അനൌണ്‍സ്‌മെന്റെ് വന്നു. സ്‌റ്റേജിലെ കസേരകള്‍ നിറഞ്ഞു. ആദ്യം സംസാരിച്ചത് കാവാലം സാറാണ്. ഭാസമഹോല്‍സവം സംഘടിപ്പിക്കുന്നതിന്റെ പ്രസക്തിയെക്കുറിച്ച് സാര്‍ ചുരുക്കിപ്പറഞ്ഞു. ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് കേന്ദ്ര സംസ്‌കൃത സര്‍വ്വകലാശാലയിലെ പ്രൊഫ.അനിര്‍വ്വഘോഷാണ്. ഭാസനാടക സര്‍വ്വസ്വത്തെക്കുറിച്ചുള്ള ഒരു പഠനക്‌ളാസായിരുന്നു അത്. ഇതിഹാസങ്ങളെ ആസ്പദമാക്കി ഭാസന്‍ രചിച്ച പതിമൂന്ന് നാടകങ്ങളിലൂടെയും അദ്ദേഹം കടന്നു പോയി. ഒപ്പം അവയുടെ ചെറുവിവരണം അടങ്ങിയ ഫ്‌ലോചാര്‍ട്ടും സദസ്സില്‍ വിതരണം ചെയ്തു. ഇപ്പോള്‍ കാര്യങ്ങള്‍ ഏകദേശം വ്യക്തമായി.
'എപ്പളേ തൊടങ്ങ്യേ..'? അടുത്ത ഒഴിഞ്ഞ കസേരയില്‍ വന്നിരുന്ന ആള്‍ തിരക്കി. 'പത്തുമിനിട്ടായി...' താടിയും മുടിയും നീട്ടിവളര്‍ത്തി വൃദ്ധനെപ്പോലൊരാള്‍.... പഴകി നിറം മങ്ങിയ ഷര്‍ട്ടും ഒറ്റമുണ്ടും മുഷിഞ്ഞ തോള്‍ സഞ്ചിയും.
കണ്ടിട്ട് ഒരു നടനാണെന്നു തോന്നുന്നു.
ഉദ്ഘാടനം കഴിഞ്ഞു. അടുത്തത് പേപ്പര്‍ പ്രസന്റേഷനാണ്. 'ഭാസനാടകത്തിലെ രസമുഹൂര്‍ത്തങ്ങള്‍' എന്നതാണ് വിഷയം. കാലടി സംസ്‌കൃത കോളജിലെ ഫാക്കല്‍റ്റി ഡോ.ചന്തു. എസ്. പണിക്കരാണ് അവതാരകന്‍. പരാമര്‍ശിച്ച പല നാടകങ്ങളും കണ്ടാലോ വായിച്ചാലോ മാത്രമേ അവയിലെ രസമൂഹൂര്‍ത്തങ്ങള്‍ അനുഭവവേദ്യമാകുകയുള്ളു എന്ന് തോന്നി. അതവസാനിച്ചപ്പോള്‍ ഉച്ചഭക്ഷണത്തിന് സമയമായി.
ഓഡിറ്റോറിയത്തിന്റെ വലതുഭാഗത്താണ് ഡൈനിങ്ങ് ഹാള്‍. അവിടേക്ക് നടന്നു. അടുത്തിരുന്നയാളും ഒപ്പം കൂടി.
പതിയെയാണ് നടപ്പ്. പേര് ചോദിച്ചു. 'ദിലീപന്‍ നമ്പൂതിരി... സ്ഥലം അവിണിശ്ശേരി...' ഇത്രയും പറയാന്‍ കുറച്ചു സമയമെടുത്തു. എല്ലാ പ്രവൃത്തിയും പതിഞ്ഞ താളത്തിലാണ്...!
ഭക്ഷണപ്പുരയിലും നമ്പൂതിരി അടുത്തുതന്നെയാണ് ഇരുന്നത്. പരിമിതമായ വിഭവങ്ങള്‍ അടങ്ങിയ സദ്യയായിരുന്നു. ആര്‍ഭാടമായി പായസവും.. ഓരോന്നും വിശദമായി ആസ്വദിച്ചാണ് നമ്പൂതിരി കഴിക്കുന്നത്. ഒട്ടും തിരക്ക് കൂട്ടുന്നില്ല. കൈകഴുകി പുറത്തുനിന്നു. പരിചയമുഖങ്ങളൊന്നും കണ്ടില്ല. അപ്പോഴേക്കും നമ്പൂതിരി ഇറങ്ങി വന്നു. കൈകഴുകാനും എടുത്തു കുറേ നേരം.
മുമ്പോട്ടു നടന്നു. ഓഡിറ്റോറിയത്തിന് മുന്‍ഭാഗത്തെ വിശാലമായ മുറ്റം കഴിഞ്ഞാല്‍ ജില്ലാ പബ്‌ളിക്ക് ലൈബ്രറിയുടെ കെട്ടിടമാണ്. ചുമരുകളില്‍ മഹദ്വചനങ്ങള്‍ കോറിയിട്ടിരിക്കുന്നു. നമ്പൂതിരി അവയെല്ലാം വിശദമായി വായിക്കുകയാണ്. കെട്ടിടത്തിന്റെ അങ്ങേയറ്റത്ത് രണ്ട് സിമന്റ് ബഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ചെന്നിരുന്നു. ലിഖിതങ്ങളെല്ലാം വായിച്ച് നമ്പൂതിരി എത്തിയപ്പോള്‍ പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞിരുന്നു. അപ്പോഴേക്കും അടുത്ത സെഷന്‍ തുടങ്ങാനുള്ള അറിയിപ്പ് വന്നു.
അടുത്തുവന്നിരുന്ന നമ്പൂതിരിയെ വിശദമായി പരിചയപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ പിടി തന്നില്ല. ലൈബ്രറിചുമരില്‍ വായിച്ചതിലേതോ മറന്നുപോയതു കൊണ്ടാവണം വീണ്ടും ചെന്നു നോക്കുന്നതു കണ്ടു.
ഉച്ചയ്ക്കുശേഷം പ്രതിനിധികളെ പരിചയപ്പെടല്‍ ഉണ്ടായിരുന്നു. പലരും വിശദമായിത്തന്നെ സ്വയം പരിചയപ്പെടുത്തി. ഇതിനിടയില്‍ നമ്പൂതിരി പുറത്തേക്കിറങ്ങിപ്പോകുന്നത് കണ്ടു. കുറേക്കഴിഞ്ഞ് ആ പരിപാടി അവസാനിച്ച ശേഷമാണ് മടങ്ങി വന്നത്. 'എവിടെപ്പോയിരുന്നു? എന്ന് ആംഗ്യത്തോടെയുള്ള ചോദ്യത്തിന് വാടിയ കണ്ണുകളുടെ ചലന രഹിതമായ ഒരു നോട്ടം മാത്രമായിരുന്നു മറുപടി.
നാലുമണി കഴിഞ്ഞപ്പോള്‍ നാടകാവതരണത്തിനുള്ള ഒരുക്കങ്ങളായി. സ്‌റ്റേജിന് പിന്നിലെ ഡോര്‍മെറ്ററിയില്‍ നിലത്താണ് അരീനാ രീതിയിലുള്ള അവതരണം നടക്കുന്നത്. ഭാസന്റെ പ്രശസ്ത നാടകമായ ഊരുഭംഗം. എന്‍. എസ്.ഡിയിലെ ഗവേഷകനായ ആഷിക് വിദ്യാര്‍ഥി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ഏകപാത്ര നാടകം.
ആളുകള്‍ അങ്ങോട്ടേക്ക് നീങ്ങി. ഏറ്റവും പിന്നിലെ കുറച്ചുപേര്‍ മാത്രം കസേരയിലിരുന്നതൊഴിച്ചാല്‍ ബാക്കിയെല്ലാവരും നിലത്താണിരുന്നത്. പ്രതീക്ഷിച്ചതുപോലെ അവതരണത്തിന് മുമ്പ് ആമുഖ കുറിപ്പ് സദസ്സില്‍ വിതരണം ചെയ്തു.
ഭീമസേനനുമായുള്ള ഗദായുദ്ധത്തില്‍ തുട ചതഞ്ഞ് മരണാസന്നനായി സ്യമന്തപഞ്ചകം എന്ന തടാകത്തില്‍ കിടക്കുന്ന ദുര്യോധനന്റെ അന്ത്യ നിമിഷങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം. യുദ്ധത്തില്‍ പുലര്‍ത്തേണ്ട ധാര്‍മിക നീതിയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് നടത്തിയ ചതിയെപ്പറ്റി ദുര്യോധനന്‍ പരാമര്‍ശിക്കുന്നു. ഈ കഥാസന്ദഭം മുമ്പേ പരിചയമുള്ളതാണ്. പത്താംക്‌ളാസ്സില്‍ കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം എന്ന കൃതിയിലെ ഒരധ്യായം പഠിക്കാനുണ്ടായിരുന്നു. അതില്‍ ദുര്യോധനന്‍ എങ്ങനെ സുയോധനനായി ഉയര്‍ത്തപ്പെടുന്നു എന്ന് അയാളുടെ അവസാന നിമിഷങ്ങള്‍ നമ്മെ കാട്ടിത്തരുന്നു.
ഗംഭീര പ്രകടനമായിരുന്നു ആഷിക് വിദ്യാര്‍ഥിയുടേത്. ശൈലീകൃതാഭിനയത്തിന്റെ ഉത്തമോദാഹരണമായിരുന്നു അത്. സുയോധനന്റെ അവസാന നിമിഷങ്ങള്‍ പ്രേക്ഷകന്റെ കരളലിയിപ്പിക്കും വിധം പകര്‍ന്നാടുവാന്‍ വിദ്യാര്‍ഥിക്ക് കഴിഞ്ഞു.
നമ്പൂതിരി ആകെ ലയിച്ചുചേര്‍ന്ന മട്ടിലാണ് ഇരുന്നത്. വിദ്യാര്‍ഥിയുടെ ഭാവഹാവാദികള്‍ തന്നിലേക്കാവാഹിച്ച് നമ്പൂതിരി ഒരുവേള ദുര്യോധനനായി മാറി. തുട തകര്‍ന്ന നായകന്‍ അനുഭവിക്കുന്ന തീവ്രവേദന നമ്പൂതിരിയും അനുഭവിക്കുന്നതായിത്തോന്നി.
ഒരു മണിക്കൂറില്‍ ആടിത്തിമിര്‍ത്ത അഭിനയത്തിര ശാന്തമായി. നിറഞ്ഞ കൈയടി. വിദ്യാര്‍ഥി അഭിനന്ദനങ്ങളാല്‍ മൂടപ്പെട്ടു. പലരും അദ്ദേഹത്തെ ആശ്‌ളേഷിച്ചു. കൈ കൊടുത്തു. തുടര്‍ന്നു നടന്ന മീറ്റ് ദി ഡയറക്ടര്‍ പരിപാടിയിലും വിദ്യാര്‍ഥിയായിരുന്നു അതിഥി. ഊരുഭംഗം ഏകപാത്രാഭിനയത്തിലേക്ക് രൂപപ്പെടുത്തിയ പ്രക്രിയകളെപ്പറ്റി പലരും ചോദിച്ചു. അതിനെല്ലാം വിദ്യാര്‍ഥി കൃത്യമായ വിശദീകരണം നല്‍കി.
എട്ടുമണിയോടെ അന്നത്തെ പരിപാടികള്‍ അവസാനിച്ചു. പ്രതിനിധികള്‍ അത്താഴം കഴിച്ച് താമസസ്ഥലത്തേക്ക് പോകണമെന്ന അറിയിപ്പുണ്ടായി. അപ്പോഴാണ് ഒരു പ്രശ്‌നം ഉടലെടുത്തത്. എവിടെത്തങ്ങും...? രജിസ്‌ട്രേഷന്‍ കൌണ്ടറിലിരുന്ന മധ്യവയസ്‌കന്‍ സ്‌റ്റേജില്‍ നില്‍ക്കുന്നത് കണ്ടു. അങ്ങോട്ടു ചെന്നു.
'നിങ്ങള്‍ പോയില്ലേ..'? അയാള്‍ ചോദിച്ചു.
'അല്ല ഞങ്ങള്‍ക്കെവിടെയാ....'?
'തങ്ങുന്ന കാര്യം രാവിലെ കൌണ്ടറില്‍ പറഞ്ഞില്ലേ..?'
'ഇല്ല..' അയാള്‍ക്കൊപ്പം നിന്നവര്‍ പരസ്പരം നോക്കി.
'ങ.. റസ്റ്റുഹൌസില്‍പ്പറയാം.. അവിടെ മൃത്യുഞ്ജയനുണ്ടല്ലോ...'
അയാള്‍ ഗ്രീന്റൂമിലെ ലാന്റ് ഫോണില്‍ നിന്ന് വിളിച്ചു. മറുതലയ്ക്കല്‍ നിന്ന് നല്ല പ്രതികരണമല്ല ഉണ്ടായതെന്നുതോന്നുന്നു. അയാള്‍ ഫോണ്‍ വച്ചു. 'ങ..റസ്റ്റുഹൌസില്‍ അഡ്ജസ്റ്റു ചെയ്യാം.. പക്ഷെ തറേക്കെടക്കേണ്ടി വരും...'
'അത് സാരമില്ല..' അങ്ങനെ പറഞ്ഞുകൊണ്ട് നമ്പൂതിരിയുടെ മുഖത്തേക്ക് നോക്കി. ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല.
'എന്നാ ഒരാട്ടോ പിടിച്ചു പോ... ആശ്രാമത്താ... ആരോട് ചോദിച്ചാലും പറഞ്ഞുതരും...' അയാള്‍ പറഞ്ഞു.
ഭക്ഷണം കഴിച്ച് പുറത്തിറങ്ങി. റോഡ് വിജനമായിരുന്നു. കുറേ നടന്നപ്പോള്‍ കണ്ട ഒരാളോട് വഴി ചോദിച്ചു. ഒന്നര കിലോമീറ്റര്‍ കാണുമെന്ന് അയാള്‍ പറഞ്ഞു.
'നടക്കാല്ലേ..' ചോദ്യത്തോട് നമ്പൂതിരി ഒന്ന് തലയാട്ടുക മാത്രം ചെയ്തു. ഇന്നത്തെ പരിപാടികളെപ്പറ്റി എന്തെങ്കിലുമൊക്കെ വര്‍ത്തമാനം പറഞ്ഞ് നടക്കാമെന്ന് വിചാരിച്ചെങ്കിലും നമ്പൂതിരിയുടെ മുഖം കണ്ടപ്പോള്‍ അത് വേണ്ടന്നു വച്ചു.
റസ്റ്റുഹൌസിലെത്തി. മൃത്യുഞ്ജയന്റെ മുഖത്ത് അത്ര തെളിച്ചമില്ല. കൂടെ വന്ന് റൂം കാട്ടിത്തന്നു. രണ്ട് മുറികളുടെ വലിപ്പമുള്ള ഹാളാണ്. അവിടെ മൂന്ന് കട്ടിലുകളിലായി ആറുപേര്‍ കിടക്കുന്നു. പരിപാടിക്ക് വന്നവര്‍ തന്നെ. മൂലയില്‍ ചാരിവച്ചിരുന്ന പായ എടുത്തു തന്നിട്ട് അയാള്‍ പോയി.
നല്ല ക്ഷീണമുണ്ട്. മേലുകഴുകി വസ്ത്രം മാറ്റി. പായ വിരിച്ചു കിടന്നു. നമ്പൂതിരി അപ്പോഴും ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു. രാവിലെ മുതലുള്ള പരിപാടികള്‍ ക്രമത്തില്‍ അടുക്കിപ്പെറുക്കി വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ എപ്പോഴോ ഉറക്കത്തിന്റെ അരങ്ങിലേക്ക് എടുത്തെറിയപ്പെട്ടു.
ഒരലര്‍ച്ച കേട്ടാണ് ഞെട്ടിയുണര്‍ന്നത്. ആരോ ലൈറ്റിട്ടു. തൊട്ടടുത്ത നമ്പൂതിരി, ഊരുഭംഗത്തിലെ ദുര്യോധനന്റെ പടുതിയില്‍ തീവ്രവേദനയനുഭവിക്കുന്നതു പോലെയിരിക്കുന്നു. ആകെ വിയര്‍ത്ത് കുളിച്ചിരിക്കുന്നു. വീണ്ടും അലറാനുള്ള തയ്യാറെടുപ്പിലാണ് നമ്പൂതിരി...! ഉറക്കെ വിളിച്ചു. തോളിലമര്‍ത്തി കുലുക്കിനോക്കി. അപ്പോഴേക്കും ആരോ കുടിവെള്ള കുപ്പി നീട്ടി. നമ്പൂതിരി അത് വാങ്ങിയില്ല. തുടയില്‍ മാരകമായ പരിക്കേറ്റതുപോലെ അമര്‍ത്തിപ്പിടിച്ചുകൊണ്ട് പായയിലേക്ക് ചാഞ്ഞു.
കൈകള്‍ തുടയ്ക്കിടയിലേക്ക് തിരുകി വച്ച് എസ് പോലെ വളഞ്ഞ് കിടന്നു. ഒന്നും പിടികിട്ടാതെ തൊട്ടടുത്ത് ദ്രുതഗതിയിലുള്ള ശ്വാസഗതിക്ക് കാതോര്‍ത്തു കൊണ്ട് ഉറക്കം കാത്തുകിടന്നു.
പിറ്റേന്ന് സോപാനത്തിലേക്ക് നടക്കുമ്പോള്‍ കഴിഞ്ഞ രാത്രിയില്‍ നടന്നതിനെക്കുറിച്ച് ചോദിച്ചു. 'കവാടം... നാടകം... വെളിച്ചപ്പാടിന്റെ അലര്‍ച്ച...ഊരുഭംഗം..' എന്നൊക്ക അവ്യക്തമായി നമ്പൂതിരി പറഞ്ഞു. ഇതൊക്കെയെന്താണ്
എന്ന മട്ടില്‍ നോക്കിയപ്പോള്‍ കുറേക്കൂടി വിശദീകരിച്ചു. 'അവിണിശ്ശേരി വിജ്ഞാനദായിനീല് ഞങ്ങള് കവാടം നാടകം കളിച്ചീര്‍ന്നേയ്... ശങ്കരപ്പിള്ള സാറിന്റെ.. അതില് വെളിച്ചപ്പാടിന്റെ ഒരലര്‍ച്ചേണ്ട് കവാടത്തമ്മല് കേറി നിന്നിട്ട്...
അത് ഞാനാര്‍ന്നേ..' ഈ രണ്ട് ദിവസത്തിനിടയില്‍ നമ്പൂതിരി പറഞ്ഞ ഏറ്റവും ദൈര്‍ഘ്യമേറിയ വാചകമായിരുന്നു അത്...!
രണ്ടാം ദിനവും പേപ്പര്‍ പ്രസന്റേഷനുകളും ചര്‍ച്ചയുമൊക്കെയുണ്ടായിരുന്നു. നാടകാവതരണം ആറ് മണിക്ക് ശേഷമാണ്. ഭാസന്റെ പ്രതിമാ നാടകം. അത് കാണാന്‍ നില്‍ക്കുന്നില്ല. എട്ടുമണിയെങ്കിലുമാകും നാടകം തീരാന്‍.
നാട്ടിലേക്കുള്ള വണ്ടി കിട്ടാന്‍ ബുദ്ധിമുട്ടാകും.
നമ്പൂതിരിയും നേരത്തെ ഇറങ്ങുന്നു. മടക്കവും ട്രെയിനില്‍ത്തന്നെ. സമാപന സമ്മേളനം കഴിഞ്ഞപ്പോള്‍ ആറ് മണി കഴിഞ്ഞു. നേരെ റെയില്‍വേ സ്‌റ്റേഷനിലേക്ക് നടന്നു. അവിടെയെത്തിയപ്പോള്‍ നമ്പൂതിരി മുഖത്തേക്ക് നോക്കി.
'നിങ്ങളും കൂടി വരൂ... നിക്കിതൊന്നും വശ്ശല്യാ....'
ടിക്കറ്റിന് കാശുതന്നു. ഏഴരയ്ക്ക് മാവേലി എക്‌സ്പ്രസുണ്ട്. ടിക്കറ്റെത്ത് വണ്ടിയെത്തുന്ന രണ്ടാമത്തെ പ്‌ളാറ്റ്‌ഫോമില്‍ നമ്പൂതിരിയെ കൊണ്ടിരുത്തിയിട്ട് ബസ് സ്റ്റാന്റിലേക്ക് നടന്നു.
ഭാസമഹോല്‍സവം ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. അഭിനയത്തെ സംബന്ധിച്ച് പുതിയ ചില ഉള്‍ക്കാഴ്ചകള്‍ ലഭിച്ചുവെന്നു പറയാം. സാധാരണ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പുതിയ സൌഹൃദങ്ങള്‍ രൂപപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ അങ്ങനെയൊന്നും ഉണ്ടായില്ല. ഉണ്ടായില്ലെന്ന് തീര്‍ത്തു പറയാന്‍ പറ്റില്ല, നമ്പൂതിരിയുണ്ടല്ലോ.. പക്ഷെ അതൊരു ഏകപക്ഷീയമായ പരിചയപ്പെടലായിപ്പോയി.
***
ആദ്യം വന്നത് മെസ്സേജായിരുന്നു. പിന്നാലെ വിളിയും. 'ഞങ്ങളൊരു വീട് വാങ്ങി. അവിണിശ്ശേരിയിലാണ്. ഗൃഹപ്രവേശം അടുത്ത 23 നാണ്. നീ തീര്‍ച്ചയായും വരണം. ലൊക്കേഷന്‍ ഞാനിട്ടേക്കാം.. അജിതേട്ടന്‍'. സീതേച്ചിയും വിളിച്ചു
'നീ കൃത്യായും വരണൂട്ടോ..' ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്. അജിതേട്ടന്‍ തൃശ്ശൂരിലെ പ്രൊവിഡന്റ് ഫണ്ട് ഓഫീസിലായിരുന്നു ദീര്‍ഘകാലം ജോലി ചെയ്തിരുന്നത്. അയ്യന്തോളില്‍ സൌകര്യങ്ങള്‍ നന്നേകുറഞ്ഞ ഒരു വീട്ടിലായിരുന്നു അവരുടെ താമസം. എന്തെങ്കിലും പരിപാടിയുമായി തൃശ്ശൂരില്‍ പോകുമ്പോഴെല്ലാം അവരുടെ ആതിഥ്യം സ്വീകരിച്ചിരുന്നു. എത്രയോ തവണ സീതേച്ചി വച്ചു വിളമ്പിയ ഭക്ഷണം കഴിച്ചിരിക്കുന്നു..!
പോകാനുറപ്പിച്ചു. ടിക്കറ്റും ബുക്കുചെയ്തു. രണ്ടുദിവസം അവിടെ തങ്ങിയിട്ടേ മടങ്ങുന്നുള്ളൂ. അവിണിശ്ശേരി മാര്‍ക്കറ്റ് ജങ്ഷന്‍ കഴിഞ്ഞുള്ള സ്‌റ്റോപ്പിലാണ് ഇറങ്ങിയത്. ചുറ്റും നോക്കി. അല്പം മുമ്പില്‍ നിന്നും ഒരു മെറ്റല്‍റോഡ് ഇടത്തേക്ക് തിരിയുന്നുണ്ട്. മൊബൈലില്‍ ലൊക്കേഷന്‍ നോക്കി. വഴി അതുതന്നെ. ഒരു കിലോമീറ്ററോളം ഉണ്ടെന്നാണ് അജിതേട്ടന്‍ പറഞ്ഞത്. ഒരോട്ടോ വരുന്നുണ്ട്. കൈകാണിച്ചു. വണ്ടി മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തി. കാര്യം പറഞ്ഞപ്പോള്‍ ഡ്രൈവര്‍ക്ക് സ്ഥലം മനസ്സിലായി. വണ്ടി മെറ്റല്‍ റോഡിലേക്ക് തിരിഞ്ഞു.
ഇരുവശത്തും കൃഷിയൊഴിഞ്ഞ് ചതുപ്പായിക്കിടക്കുന്ന വയലുകള്‍ക്ക് നടുവിലൂടെയാണ് റോഡ് പോകുന്നത്. മെയിന്‍ റോഡില്‍ നിന്നും ഇറങ്ങുന്ന ഭാഗത്ത് മൂന്നാല് പഴയകെട്ടിടങ്ങള്‍ കണ്ടു. വണ്ടി പെട്ടെന്ന് ബ്രേക്കിട്ടു. തല പുറത്തേക്കിട്ടു നോക്കി. ഒരു ചെറിയ കുട്ടി സൈക്കിളില്‍ കുറുകെ കടന്നതാണ്. ഡ്രൈവര്‍ അവനെയെന്തോ ചീത്ത പറഞ്ഞു. അവന്‍ നിര്‍ത്താതെ ആഞ്ഞുചവിട്ടി പോകുന്നത് കണ്ടു. പഴയ കെട്ടിടങ്ങളിലൊന്നില്‍ കണ്ണുടക്കി. വിജ്ഞാനദായിനി ഗ്രന്ഥശാല ആന്റ് റീഡിങ് റൂം, അവിണിശ്ശേരി...' വിജ്ഞാനദായിനി... കവാടം... അലര്‍ച്ച..' ഓര്‍മ്മകളുടെ കടല്‍ത്തിരകള്‍ പിന്നിലേക്ക് അലയടിച്ചുയുരുമ്പോഴേക്കും അജിതേട്ടന്റെ വീടിനു മുമ്പില്‍ എത്തിക്കഴിഞ്ഞിരുന്നു.
ഗൃഹപ്രവേശം കഴിഞ്ഞതു കൊണ്ട് തിരക്ക് കുറഞ്ഞിരുന്നു. അജിതേട്ടനും സീതേച്ചിയും ഊഷ്മളമായി സ്വീകരിച്ചു.
നിമിഷനേരം കൊണ്ട് നൂറുകാര്യങ്ങള്‍ ചോദിച്ചു. ആരോ അകത്തുനിന്ന് സീതേച്ചിയെ വിളിച്ചു.
'നീയിരിക്കൂട്ടാ.. ഞാനൊന്നകത്ത് ചെല്ലട്ടെ..' സീതേച്ചി അകത്തേക്കോടി. അജിതേട്ടന്‍ അടുത്തുനിന്ന ഒരാളെ ചൂണ്ടിക്കാട്ടി പറഞ്ഞു. 'ഇത് ദേവദാസ്.. ഇവടത്തെ വാര്‍ഡ് മെമ്പറാ... നിങ്ങള് സംസാരിച്ചിരിക്ക് .. ഞാന്‍ ഒന്നുരണ്ടു പേരെ ഡീല് ചെയ്തിട്ട് വരാം..' അജിതേട്ടനും അകത്തേക്ക് പോയി.
മെമ്പര്‍ പേരും നാടുമൊക്കെ ചോദിച്ചു. അയാള്‍ കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി പഞ്ചായത്തിലുണ്ട്.
'ഒരിക്കെ പഞ്ചായത്തിന് സ്വരാജ് ട്രോഫി കിട്ടീലേ...?' പഴയ ഓര്‍മയില്‍ നിന്ന് ചോദിച്ചു.
'ങ..പത്തിരുപത് വര്‍ഷം മുമ്പാ.. അന്നും ഞാന്‍ മെമ്പറാ.. നെല്ലിപ്പള്ളി വാര്‍ഡീന്ന്.. നല്ല പ്രവര്‍ത്തനാര്‍ന്നേ.. കേരള വര്‍മ്മേലെ ശശാങ്കന്‍ മാഷാര്‍ന്നു പ്രസിഡന്റെ്... നല്ല ഉശിരാര്‍ന്ന്...'!
'നല്ല ഗ്രന്ഥശാലേക്കെണ്ടല്ലോ പഞ്ചായത്തില്...'
'ഒന്നീ വാര്‍ഡിലാ..'
'ഇങ്ങോട്ടു വരുമ്പം കണ്ടു..'
'ഇവ്ടര്ന്നാ കാണാം.. വിജ്ഞാനദായിനി.. നാലെണ്ണം വേറെണ്ട്.. എല്ലാം ഏ ഗ്രേഡാ... താലൂക്ക് ലൈബ്രി കൌണ്‍സിലില് ഞാന്‍ മെമ്പറാ...'
'എടാ..' സീതേച്ചി ഞങ്ങള്‍ക്കിടയിലേക്ക് വന്നു.' നീ രവിയേട്ടന്റെ ഫാമിലിയെ പരിചയപ്പെട്ടിട്ടില്ലല്ലോ... വാ..മെമ്പറേ ഒറ്റ മിനിട്ടേ...'
'സീതേച്ചി ഞാന്‍ വൈകുമ്പം വരാം.. വാര്‍ഡ് സഭ..' മെമ്പര്‍ എഴുന്നേറ്റു.
സീതേച്ചിയുടെ അനിയന്‍ രവിയേട്ടന്റെ കുടുംബത്തെ പരിചയപ്പെട്ടു. മുംബൈയില്‍ സ്ഥിരതാമസമാക്കിയ അവര്‍
ഇത്തരം സന്ദര്‍ഭങ്ങളിലാണ് നാട്ടിലെത്തുക. ഒരിക്കല്‍ അജിതേട്ടന്റെ വീട്ടില്‍ തങ്ങിയപ്പോള്‍ രവിയേട്ടനെ പരിചയപ്പെട്ടിട്ടുണ്ട്. അവരുടെ ചില ബന്ധുക്കള്‍ അടുത്തക്ക് വന്നപ്പോള്‍ എഴുന്നേറ്റ് പുറത്തേക്കിറങ്ങി.
മുറ്റത്ത് ഒരുകോണിലേക്ക് മാറിനിന്ന് നോക്കി. റോഡിന്റെ അങ്ങേയറ്റത്ത് വിജ്ഞാനദായിനിയുടെ കെട്ടിടം കാണാം. ഇന്നാട്ടുകാരില്‍ ആരെയെങ്കിലും പരിചയപ്പെട്ടിരുന്നെങ്കില്‍ കാര്യങ്ങളൊക്കെ ചോദിക്കാമായിരുന്നു. വീടിനു മുമ്പില്‍ ഒരു ട്രാവലര്‍ വന്നു നിന്നു. കുറേപ്പേരിറങ്ങി. അജിതേട്ടന്റെ പഴയ സഹപ്രവര്‍ത്തകരാണെന്നു തോന്നുന്നു.
വീടിനുള്ളില്‍ തിരക്കായി. റോഡിലിറങ്ങി മുന്നോട്ടു നടന്നു.
ലൈബ്രറിയുടെ മുറ്റത്തേക്ക് കയറുമ്പോള്‍ ആദ്യം കാണുന്നത് റീഡിങ്ങ് റൂമാണ്. നാലഞ്ചുപേര്‍ ഇരുന്നു പത്രം വായിക്കുന്നുണ്ട്. റീഡിങ് റൂം പഴയകെട്ടിടത്തിലാണ്. പുറകിലാണ് പുതിയ ബില്‍ഡിങ്. ആ ഭാഗത്തേക്ക് നടന്നു.
അതാണ് ഗ്രന്ഥശാല. പൂട്ടിയിട്ടിരിക്കുന്നു. മേല്‍ ഭാഗത്ത് എഴുതിയിരിക്കുന്നു. ദിലീപന്‍ നമ്പൂതിരി സ്മാരകം.... ഒന്നു കൂടി ഉറപ്പിച്ചു നോക്കി. അതുതന്നയല്ലേ...?
കുറച്ചു നേരം അവിടെ നിന്നു. ഭാസമഹോല്‍സവത്തിന്റെ അരങ്ങിലേക്ക് ഓര്‍മ്മകള്‍ ഓടിക്കയറുന്നു. അവിടെ നിന്നും തിരിച്ചിറങ്ങി. മെമ്പര്‍ വരുമല്ലോ എല്ലാം വിശദമായി ചോദിച്ചറിയണം....!
ഒമ്പത് മണി കഴിഞ്ഞതോടെ വീട്ടിലെ തിരക്കൊഴിഞ്ഞു. അജിതേട്ടനും സീതേച്ചിയും ക്ഷീണിച്ചു പോയി. എങ്കിലും അവര്‍ സംസാരിച്ചിരുന്നു. അവിണിശ്ശേരിയിലേക്കെത്തിയതിന്റെ പിന്നിലെ ചരിത്രമൊക്കെ പറഞ്ഞു. വിജ്ഞാന ദായിനിയിലേക്ക് വര്‍ത്തമാനം വഴിതിരിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ആ വഴി വന്നില്ല. അവരെ സംബന്ധിച്ചടത്തോളം അതൊക്കെ പുതുവഴിയാണല്ലോ...! മെമ്പര്‍ വരാത്തതെന്താണെന്നു ചോദിച്ചു.
'അയാള്‍ടെ കാര്യൊക്കെ കണക്കാ.. വന്നാവന്നു ..അത്രന്നെ...' അജിതേട്ടന്‍ പറഞ്ഞു.
പിറ്റേന്ന് ഉച്ചയൂണും കഴിഞ്ഞ് ഇറങ്ങി. ജംഗ്ഷന്‍ വരെ വരാമെന്ന് പറഞ്ഞ് അജിതേട്ടനും ഇറങ്ങി.
'നീ ഇടക്കൊക്കെ വരണൂട്ടോ.' സീതേച്ചി കണ്ണു തുടച്ചു.
വിജ്ഞാനദായിനിയുടെ മുമ്പിലെത്തിയപ്പോള്‍ ഗേറ്റിനകത്തേക്ക് വെറുതെയൊന്ന് നോക്കി.
'ഓ..ചങ്ങായി മടങ്ങ്വായോ..'? മെമ്പര്‍ റീഡിങ്ങ് റൂമില്‍ നിന്നിറങ്ങി വന്നു. 'വരൂ.. കേറീട്ട് പൂവ്വാം...' അയാള്‍ ക്ഷണിച്ചു.
'വണ്ടിക്ക് നേരായീ മെമ്പറേ...' അജിതേട്ടന്‍ തിരക്ക് കൂട്ടി.
'ഏതാ വണ്ടി...'?
'ശതാബ്ദി..'
'ഒന്നു കേറീട്ട് പോകാം അജിതേട്ടാ...' മറുപടിക്ക് കാത്തുനിന്നില്ല. മെമ്പര്‍ റീഡിങ്ങ് റൂമിലേക്ക് വിളിച്ചെങ്കിലും അങ്ങോട്ട് കയറിയില്ല. നേരെ പിറകിലേക്ക് നടന്നു.
'ഇതാ പുത്യേ കെട്ട്ടം.. ഞാന്‍ കൊണ്ടന്ന ഗ്രാന്റാ..' അയാള്‍ ഞെളിഞ്ഞു.
'ആരായീ ദിലീപന്‍ നമ്പൂതിരി....?'
'വല്യ നാടകക്കാരനാര്‍ന്നേയ്... അമച്ചറ്.. എന്റെ ചെറുപ്പത്തില് ഈ വിജ്ഞാനദായിനി നാടക സമിതിക്കാര് ഒര് നാടകം കളിക്ക്യേണ്ടായി. കവാടന്നും പറഞ്ഞ്... നമ്പൂരി വെളിച്ചപ്പാടായിറ്റ് ഗംഭീര പെര്‍ഫോമസ്സാര്‌ന്നേയ്.. കവാടത്ത്മ്മല് കേറി നിന്ന് ഒരര്‍ച്ചേണ്ട്.. നമ്പൂരീടെ.. അതിപ്പഴും കാതി മൊഴങ്ങാ..' മെമ്പര്‍ വാചാലനായി.
' എന്നിട്ട്.. ഈ സ്മാരകം...?'
'പാവം കൊല്ലത്ത് നാടക സമ്മേളനത്ത്‌ന് പോയതാ... തീവണ്ടി തട്ടി..' അയാള്‍ നിശ്ശബ്ദനായി.' വണ്ടിക്ക് ചാടീതാന്നും പറേണ കേട്ടു...'!
ഒന്നും മിണ്ടാന്‍ കഴിയുന്നില്ല. എങ്കിലും ചോദിച്ചു.' എപ്പോഴായിരുന്നു..'?
'പത്തിര്പത് കൊല്ലം മുമ്പാ.. ഞാനന്നും മെമ്പറാ....'
വര്‍ഷക്കണക്ക് അക്കങ്ങളായി മനസ്സില്‍ത്തെളിഞ്ഞു... ഏഴരയ്ക്കുള്ള മാവേലി എക്‌സ്പ്രസ് എത്താന്‍ അപ്പോള്‍ ഇരുപതിലധികം മിനിറ്റുകള്‍ ബാക്കിയുണ്ടായിരുന്നു. അനൌണ്‍സ്‌മെന്റ് തുടങ്ങിയിട്ടില്ല. അണ്‍റിസര്‍വ്വ്ഡ് ആയതുകൊണ്ട് ഏറ്റവും പിന്നില്‍ കയറാന്‍ തക്ക വിധം രണ്ടാമത്തെ പ്‌ളാറ്റ്‌ഫോമില്‍ നമ്പൂതിരിയെ കൊണ്ടിരുത്തിയിട്ടാണ് ബസ്റ്റാന്റിലേക്ക് നടന്നത്. ജനറലില്‍ കയറാന്‍ തിരക്ക് കുറവായിരുന്നു. ചിന്നക്കടയിലേക്ക് ഇറങ്ങുന്നതിന് തൊട്ടു മുമ്പ് തിരിഞ്ഞു നോക്കിയപ്പോഴും നമ്പൂതിരി അവിടെത്തന്നെയിരിക്കുന്നത് കണ്ടു. ഏതോ ദീര്‍ഘദൂര വണ്ടി വൈകിയോടുന്നതിന്റെ അനൌണ്‍സ്‌മെന്റും കേട്ടു.
എഴുതി പൂര്‍ത്തിയാക്കാത്ത പുതിയ പ്രൊഡക്ഷന്റെ ക്‌ളൈമാക്‌സിനെക്കുറിച്ച് സംവിധായകനായ സതീഷ് പതിയേടത്തിന് ചില അഭിപ്രായങ്ങളുണ്ടായിരുന്നു.
ട്രയിന്‍ വന്നു നിന്നപ്പോള്‍, സമയബോധമില്ലാത്ത നമ്പൂതിരി ഒച്ചിഴയും പോലെ അതില്‍ കയറാന്‍ തുടങ്ങുന്നു. തിരക്കില്‍പ്പെട്ട അയാള്‍ പിന്‍വാങ്ങുന്നു. എല്ലാവരും കയറിക്കഴിയുമ്പോള്‍ നീങ്ങിത്തുടങ്ങിയ വണ്ടിയില്‍ അയാള്‍ ചാടിക്കയറുന്നു. അപ്പോള്‍ പിടിവിട്ട്....
പക്ഷെ ഇതെങ്ങനെ സ്‌റ്റേജില്‍ കാണിക്കും... പരിമിതികളേറെയുണ്ടെന്ന് സതീഷ് പറഞ്ഞു. എങ്കിലും അയാള്‍ സെറ്റിന്റെ ഒരു റഫ് ഡ്രോയിങ് വരച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് സെറ്റിന്റെ നീളം, വീതി എന്നിവയെക്കുറിച്ചുള്ള അളവുകള്‍ ചോദിക്കുന്നുണ്ടായിരുന്നു.
അളവുകണക്കുകളൊന്നും തന്നെ ഉള്ളിലേക്ക് കയറിയില്ല. ഇരുളില്‍ തൊട്ടടുത്തുനിന്നുയരുന്ന ദ്രുതതാളത്തിലുള്ള ശ്വാസഗതികള്‍ മാത്രം കാതില്‍ മുഴങ്ങി. പതിഞ്ഞ കാലടികളോടെ, സമാന്തരമായിപ്പോകുന്ന ലോഹപാളികള്‍ക്കിടയിലെ കല്‍ക്കൂനയിലൂടെ ഇറങ്ങി നടന്നിട്ടുണ്ടാകാം... പതിയെപ്പതിയെ... കണ്ണില്‍ക്കുത്തുന്ന ഇരുട്ടായതുകൊണ്ട് വീണിരിക്കാന്‍ സാധ്യതയുണ്ട്. എങ്കിലും ആയാസപ്പെട്ട് എഴുന്നേറ്റ് നടന്നിട്ടുണ്ടാകും... വെളിച്ചപ്പാടും ദുര്യോധനനും പിടിമുറുക്കിയ പ്രജ്ഞയോടെ മുന്നോട്ട്.. മുന്നോട്ട്.. ലോഹത്തില്‍ ലോഹമുരഞ്ഞ് തീ ചീറ്റുകയും ഇരുമ്പുപേടകങ്ങള്‍ മുഴക്കങ്ങള്‍ തൊടുത്തു വിടുകയും ചെയ്തപ്പോള്‍ പാഞ്ഞു വന്ന തീവ്രവെളിച്ചത്തിനു മുമ്പില്‍ കൈകളുയര്‍ത്തി അലറിക്കൊണ്ട് നിന്നിരിക്കാം... പിന്നെ... പിന്നെ..
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.