
റിയാദ് : സൗദി അറേബ്യ(Saudi Arabia)യിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തൊഴിൽ സമയത്തിൽ മാറ്റം വരുത്തി അധികൃതർ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള ജോലികൾ ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്.
ജൂൺ 15 മുതൽ സെപ്‌തംബർ 15 വരെ മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ സഹകരണത്തോടെ ആണ് നിയന്ത്രണം നടപ്പാക്കുന്നത്.
ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾ ചെയ്യുന്നത് നിയന്ത്രിച്ചുകൊണ്ട് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ സമയത്തിലെ മാറ്റം നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
അപകടസാധ്യതകൾ കുറയ്ക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. പുതിയ സമയക്രമത്തിന് അനുസൃതമായി ജോലി സമയം പുനഃക്രമീകരിക്കാൻ മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ ചൂട് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും രോഗങ്ങളും കുറയ്ക്കാൻ സഹായിക്കും, അതുവഴി ജോലിസ്ഥല സുരക്ഷ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യാമെന്നും നിർദേശത്തിൽ പറയുന്നു.
സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ഹോട്ട്‌ലൈൻ (19911) വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates