സോള്‍: അഴിമതിക്കുറ്റത്തിന് ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹൈക്ക് 24 വര്‍ഷം തടവ് ശിക്ഷ. 17 മില്യണ്‍ ഡോളര്‍ പിഴ അടയ്ക്കാനും കോടതി വിധിച്ചു. പ്രസിഡന്റായിരുന്ന കാലത്ത് ബാല്യകാല സുഹൃത്ത് ചോയ് സുന് സിലിനെ സഹായിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്തെന്നാണ് പാര്‍ക്കിനെതിരായ ആരോപണങ്ങള്‍.
10 മാസം നീണ്ട വിചാരണക്കൊടുവിലാണ് പാര്‍ക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. അധികാര ദുര്‍വിനിയോഗം, കോഴവാങ്ങിയത് അടക്കം 18 കുറ്റങ്ങളാണ് പാര്‍ക്കിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ കുറ്റം നിഷേധിച്ച പാര്‍ക്ക് ശിക്ഷ പ്രഖ്യാപിച്ചപ്പോഴും കോടതിയില്‍ ഹാജരായിരുന്നില്ല.
മുന്‍ ഏകാധിപതി പാര്‍ക്ക് ചുങ് ഹീയുടെ മകളായ പാര്‍ക്ക് 2013 ലാണ് പ്രസിഡന്റായി അധികാരമേറ്റത്. അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ പാര്‍ക്കിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെ കുറ്റസമ്മതവും ക്ഷമാപണവും നടത്തി പ്രസിഡന്റ് പദവിയില്‍ തുടരാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി നയംമാറ്റുന്നതിന് ഉറ്റതോഴിയെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയെന്നാണ് പാര്‍ക്കിനെതിരായ പ്രധാന കുറ്റം. സാംസങ്, റീട്ടെയില്‍ ഭീമന് ലോട്ടെ എന്നിവരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇതു കൂടാതെ രാജ്യത്തെ 18 വൻകിട കമ്പനികളിൽ നിന്ന് 7740 കോടി ഡോളർ സിലിന്റെ രണ്ട് സന്നദ്ധസംഘടനകൾക്ക് സംഭാവന ലഭ്യമാക്കാനും പാർക് അധികാരം ദുർവിനിയോഗം ചെയ്തു എന്നും ആരോപണമുണ്ട്.
പാര്‍ക്കിനെതിരായ കേസുകളില്‍ മിക്കതിലും അവര്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞിരുന്നു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ക്കിനെതിരെ പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. അഴിമതിക്കുറ്റത്തിന് പാര്‍ക്കിന്റെ സുഹൃത്തായ ചോയിയെ ഫെബ്രുവരിയില്‍ 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ