വിവാഹസമ്മാനം ഒന്നും വേണ്ടെന്ന് ഹാരിയും മേഗനും; ആ പണം കൊണ്ട് മുംബൈയിലെ പാവങ്ങളെ സഹായിക്കൂ

ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും യുഎസ് ടിവി താരം മേഗന്‍ മര്‍ക്കലും തങ്ങളുടെ വിവാഹത്തോടനുബന്ധിച്ച് സഹായം നല്‍കാന്‍ തിരഞ്ഞെടുത്ത ഏഴ് സംഘടനകളില്‍ മൈന മഹിള ഫൗണ്ടേഷനും
വിവാഹസമ്മാനം ഒന്നും വേണ്ടെന്ന് ഹാരിയും മേഗനും; ആ പണം കൊണ്ട് മുംബൈയിലെ പാവങ്ങളെ സഹായിക്കൂ

ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും യുഎസ് ടിവി താരം മേഗന്‍ മര്‍ക്കലും തങ്ങളുടെ വിവാഹത്തോടനുബന്ധിച്ച് സഹായം നല്‍കാന്‍ തിരഞ്ഞെടുത്ത ഏഴ് സംഘടനകളില്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൈന മഹിള ഫൗണ്ടേഷനും. തങ്ങളുടെ വിവാഹത്തിന് സമ്മാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവരോട് അവ സഹായമായി ഈ സംഘടകളിലേക്ക് എത്തിച്ചാല്‍ മതിയെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. മെയ് 19നാണ് ഹാരിയും മേഗനും തമ്മിലുള്ള വിവാഹം. 

വിവാഹത്തോടനുബന്ധിച്ച് ഇരുവരും സഹായം നല്‍കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന സംഘടകളുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമൊന്നുമില്ലെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഹാരിയും മേഗനും അവര്‍ക്ക് താത്പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളെയാണ് സഹായിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. തിരഞ്ഞെടുത്തിരിക്കുന്ന സംഘടകള്‍ പലതും ചെറിയ ചാരിറ്റി പ്രസ്ഥാനങ്ങളാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വുപുലമാക്കാന്‍ സഹായിക്കാനാണ് ഹാരിയും മേഗനും ആഗ്രഹിക്കുന്നതെന്നും കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ നിന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം മേഗന്‍ മുംബൈയിലെ മൈന മഹിള ചാരിറ്റി ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങള്‍ ടൈം മാഗസീനില്‍ കുറിച്ചിരുന്നു. മുംബൈ തെരുവുകളിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ഫൗണ്ടേഷന്‍ നടത്തുന്നത്. സ്ത്രീകള്‍ക്ക് അവരുടെ വീടിനോടടുത്ത് തൊഴില്‍ കണ്ടെത്താനുള്ള സഹായം, ആര്‍ത്തവത്തെയും ആര്‍ത്തവ ശുചിത്വത്തെയും കുറിച്ചുള്ള അറിവ്, പൊതുവായ കാര്യങ്ങളെകുറിച്ചുള്ള അവബോധം തുടങ്ങി സ്ത്രീകളെ എല്ലാ തലത്തിലും ശക്തരാക്കുകയാണ് സംഘടയുടെ ലക്ഷ്യം. സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് അമ്മമാരിലേക്ക് ഇത്തരം കാര്യങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയുമ്പോള്‍ അവര്‍ വഴി അവരുടെ മക്കളിലേക്കും ഇവ പകര്‍ന്നുനല്‍കപ്പെടും. ഇതോടൊപ്പം സ്ത്രീകള്‍ക്ക് സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലനങ്ങളും സംഘടന നല്‍കുന്നു. 

ഹാരിയുടെയും മേഗന്റെയും വിവാഹത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ ഇടങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ഇത് സഹായകരമാകുമെന്നും മൈന മഹിള സ്ഥാപക മുഹാനി ജലോത്ത പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com