തിരുവനന്തപുരം: ഇന്ത്യയിൽനിന്നു വിദേശത്തേക്കും തിരിച്ചും ഒമാൻ എയർലൈൻസിൽ യാത്ര ചെയ്യുന്ന പ്രവാസി മലയാളികൾക്ക് ടിക്കറ്റ് നിരക്കിൽ ഇനി ഏഴു ശതമാനം ഇളവ് ലഭിക്കും. നോർക്ക റൂട്ട്സ് ഒമാൻ എയറുമായി ചേർന്ന് നോർക്ക ഫെയർ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെയും ഒമാൻ എയറിന്റെയും പ്രതിനിധികൾ ഇതു സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി.
പദ്ധതി പ്രകാരം നോർക്ക ഐഡന്റിറ്റി കാർഡ് ഉള്ള പ്രവാസി മലയാളിക്കും ജീവിത പങ്കാളിക്കും 18 വയസ് തികയാത്ത കുട്ടികൾക്കും, ഒമാൻ എയറിൽ ഇന്ത്യയിലെവിടെനിന്നു വിദേശത്തേക്കും തിരിച്ചും ഈ നിരക്കിൽ യാത്ര ചെയ്യാം. ഏതു ക്ലാസിലുള്ള ടിക്കറ്റുകൾക്കും ഏതു സമയത്തും ഇളവ് ലഭിക്കും. ഇന്ത്യയിൽനിന്നു വിദേശ രാജ്യങ്ങളിലേക്ക് 161 സർവീസുകളാണ് പ്രതിദിനം ഒമാൻ എയർ നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരത്തുനിന്ന് ഒന്നും കൊച്ചിയിൽനിന്ന് രണ്ടും കോഴിക്കോട്നിന്ന് മൂന്നും പ്രതിദിന സർവീസുകളാണുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ