ടെന്നസി : ഏഴു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി ബില്ലി റേ ഇറിക്കിന്റെ വധശിക്ഷ നടപ്പാക്കി. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതിയുടെ അന്തിമ അപേക്ഷ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് 59 കാരനായ ഇറിക്കിന്റെ വധശിക്ഷ നടപ്പാക്കിയത്. ടെന്നസിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണ് ഇറിക്കിന്റേത്.
വിഷം കുത്തിവെച്ചായിരുന്നു ഇറിക്കിന്റെ മരണശിക്ഷ നടപ്പാക്കിയത്. വ്യാഴാഴ്ച വൈകീട്ട് 7.26 നായിരുന്നു ശിക്ഷ നടപ്പാക്കാനായി മരണമുറി തുറന്നത്. ശരീരത്തിലേക്ക് വിഷം കുത്തിവെക്കുന്നതിന് മുമ്പ്, അവസാനമായി എന്തെങ്കിലും പറയാനുണ്ടോയെന്ന് ഇറിക്കിനോട് ജയില്‍ അധികൃതര്‍ ചോദിച്ചു. ആദ്യം ഒരു നെടുവീര്‍പ്പിട്ട് ഒന്നും പറയാനില്ലെന്ന് ആംഗ്യം കാണിച്ച ഇറിക്ക്, പിന്നീട് എല്ലാറ്റിനും മാപ്പ് എന്ന് പറഞ്ഞു.
വൈകീട്ട് 7.27 ന് വിഷം ഇറിക്കിന്റെ ശരീരത്തില്‍ കുത്തിവെച്ചു. 7.34 ന് ഇറിക്ക് ചുമക്കുകയും ദീര്‍ഘനിശ്വാസം വിടുകയും ചെയ്തു. തുടര്‍ന്ന് മുഖം ഇരുണ്ടു. 7.48 ആയപ്പോള്‍ ഇറിക്ക് മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മരണശിക്ഷ നടപ്പാക്കുന്നത് കാണാന്‍ പ്രത്യേക ചേംബറില്‍, പ്രതിയുടെ ബന്ധുക്കളും സന്നിഹിതരായിരുന്നു. മിഡാസോളം, വെകുറോണിയം ബ്രോമൈഡ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയുടെ മിശ്രിതമാണ് മരണശിക്ഷ നടപ്പാക്കാനായി ഇറിക്കിന് കുത്തിവെച്ചത്.
985 ല്‍ പൗളാ ഡയര്‍ എന്ന ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനാണ് ഇറിക്കിന് വധശിക്ഷ വിധിച്ചത്. കുട്ടികളെ നോക്കുന്ന ജോലിയായിരുന്നു ഇറിക്കിന്റേത്. ജെഫേഴ്‌സ് കുടുംബത്തിലെ ഏറ്റവും വിശ്വസ്തനായിരുന്നു ബില്ലി റേ ഇറിക്ക്. ഇവിടെ എട്ടു കുട്ടികളെയായിരുന്നു ഇയാള്‍ നോക്കിയിരുന്നത്. പൗളയേയും സഹോദരങ്ങളെയും നോക്കുന്ന ജോലിക്കിടയിലായിരുന്നു രാത്രി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും പിന്നീട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.
രാത്രിയില്‍ പൗളയുടെ പിതാവ് കെന്നി ജെഫേഴ്‌സ് കുട്ടിയെ കാലുകള്‍ക്കിടയില്‍ രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കെന്നി ജെഫേഴ്‌സ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ അറസ്റ്റിലായ ഇറിക്കിനെ 1987 മെയ് നാലിനായിരുന്നു കോടതി വധശിക്ഷ വിധിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ