സൂര്യന്റെ രഹസ്യം തേടി പാര്‍ക്കര്‍ സോളാര്‍ പ്രോബ് യാത്രയായി

സൂര്യന്റെ രഹസ്യങ്ങളറിയാന്‍ വിഭാവനം ചെയ്ത നാസയുടെ സൗര പദ്ധതി പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു
സൂര്യന്റെ രഹസ്യം തേടി പാര്‍ക്കര്‍ സോളാര്‍ പ്രോബ് യാത്രയായി

കേപ് കനാവര്‍: സൂര്യന്റെ രഹസ്യങ്ങളറിയാന്‍ വിഭാവനം ചെയ്ത നാസയുടെ സൗര പദ്ധതി പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു. ഫ്‌ലോറിഡയിലെ കേപ് കനാവര്‍ സ്‌റ്റേഷനില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് ഡെല്‍റ്റ നാല് റോക്കറ്റിലാണ് പ്രോബ് വിക്ഷേപിച്ചത്. 

സൂര്യന്റെ കൊറോണ എന്നറിയപ്പെടുന്ന അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനമാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഭൂമിയിലേക്ക് ഇടയ്ക്കിടെ എത്തുന്ന സൗരവാതങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നത് പ്രധാനമായും കൊറോണയാണ്. സൗരവാതങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പാര്‍ക്കര്‍ നല്‍കുന്ന വിവരങ്ങള്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇതിനായി സൂര്യന്റെ 6.16 ദശലക്ഷം കിലോ മീറ്റര്‍ അടുത്തു വരെ പേടകം ചെല്ലും. അതിശക്തമായ ചൂടില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രത്യേക കവചത്തോടെയാണ് നിര്‍മിച്ച പേടകത്തിന് 1000 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരെ ചൂട് താങ്ങാന്‍ കഴിയും. ഏഴ് വര്‍ഷം കൊണ്ട് സൂര്യനെ 24 തവണ ചുറ്റുകയാണ് ലക്ഷ്യം. 

സൂര്യനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക പേടകത്തെ അയയ്ക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്കും പദ്ധതിയുണ്ട്. സോളോ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ബ്രിട്ടനില്‍ അവസാന ഘട്ട പരീക്ഷണങ്ങളിലാണ്. 2020ല്‍ വിക്ഷേപിക്കാനാണ് ബ്രിട്ടന്‍ ഉദ്ദേശിക്കുന്നത്. ആദിത്യ എല്‍ വണ്‍ എന്ന പേരില്‍ ഇന്ത്യയും സൗരപദ്ധതി വികസിപ്പിക്കുന്നുണ്ട്. 

അറുപത് വര്‍ഷം മുന്‍പ് തുടങ്ങിയതാണ് പാര്‍ക്കര്‍ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍. എന്നാല്‍ സൂര്യനോട് ഇത്രയും അടുത്ത് ചെല്ലാനുള്ള സാങ്കേതിക മികവ് ഇപ്പോഴാണ് ശാസ്ത്രം കൈവരിച്ചത്. മനുഷ്യന്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടം സ്വന്തമാക്കാന്‍ കൂടിയണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ യാത്ര. സെക്കന്‍ഡില്‍ 190 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com