കാമുകനൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍

ഡേറ്റിങ് ആപ്പായ ഗ്രിന്‍ഡറില്‍ വച്ച് കണ്ടെത്തിയ സ്വവര്‍ഗരതിക്കാരനായ കാമുകനൊപ്പം ജീവിക്കാനാണ് ഇയാള്‍ കൃത്യം നടത്തിയത്.
കാമുകനൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍

ലണ്ടന്‍: മാസങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി. ആണ്‍ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവാണ് യുവതിയെ കൊന്നത്. കഴിഞ്ഞ മാസമാണ് കേസില്‍ വിചാരണ ആരംഭിച്ചത്. പ്ലാസ്റ്റിക് ബാഗ് കൊണ്ട് മുഖം മൂടി ശ്വാസം മുട്ടിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. 

ഇംഗ്ലണ്ടിലെ മിഡില്‍സ്‌ബോറോയിലെ വീട്ടിലാണ് ഇന്ത്യക്കാരിയായ ഫാര്‍മസിസ്റ്റ് ജെസിക്ക പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 34കാരിയായ ജെസിക്കയുടെ ദേഹത്ത് പരിക്കുകളും ഉണ്ടായിരുന്നു. 

37കാരനായ മിതേഷ് പട്ടേല്‍ ആണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡേറ്റിങ് ആപ്പായ ഗ്രിന്‍ഡറില്‍ വച്ച് കണ്ടെത്തിയ സ്വവര്‍ഗരതിക്കാരനായ കാമുകനൊപ്പം ജീവിക്കാനാണ് ഇയാള്‍ കൃത്യം നടത്തിയത്. ജെസിക്കയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത് ഡോ അമിത് പട്ടേല്‍ എന്ന കാമുകനൊപ്പം ഓസ്‌ട്രേലിയയിലേക്ക് മാറിത്താമസിക്കാനായിരുന്നു മിതേഷിന്റെ പദ്ധതി. 'പ്രാണപ്രിയന്‍' എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്. 

പ്രതി ഇന്റര്‍നെറ്റില്‍ തിരഞ്ഞ കീവേഡുകളും അന്വേഷണസംഘം കോടതിയുടെ മുമ്പാകെ ചൂണ്ടിക്കാട്ടി. 'എനിക്ക് എന്റെ ഭാര്യയെ കൊല്ലണം', 'ഇന്‍സുലിന്‍ ഓവര്‍ഡോസ്', 'എന്റെ ഭാര്യയെ കൊല്ലാനുളള പദ്ധതി', 'എത്ര അളവില്‍ മെത്തഡണ്‍ കൊണ്ട് കൊലപ്പെടുത്താനാവും', എന്നൊക്കെയാണ് മിതേഷിന്റെ സെര്‍ച്ച് ഹിസ്റ്ററിലിയുളളത്.

2015 ജൂലൈയില്‍ അമിതിനോട് മിതേഷ് പറഞ്ഞ വാക്കുകളും അന്വേഷണ സംഘം കോടതിക്ക് മുമ്പാകെ അറിയിച്ചു. 'അവളുടെ നാളുകള്‍ എണ്ണപ്പെട്ടു' എന്നാണ് സിഡ്‌നിയിലുളള കാമുകനോട് മിതേഷ് പറഞ്ഞത്. താന്‍ നിരപരാധിയാണെന്നും മോഷണശ്രമത്തിനിടെയാവാം ഭാര്യ കൊല്ലപ്പെട്ടതെന്നുമായിരുന്നു മിതേഷ് പൊലീസിനോട് പറഞ്ഞിരുന്നത്.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ മിതേഷിനെതിരെ ശക്തമായ തെളിവുകല്‍ ലഭിക്കുകയായിരുന്നു. ഇന്‍സുലിന്‍ കുത്തിവച്ചതിന് ശേഷമാണ് ശ്വാസം മുട്ടിച്ച് ജെസിക്കയെ കൊലപ്പെടുത്തിയത്. മിതേഷിന് വേറെയും പല ആണ്‍സുഹൃത്തുക്കളുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com