ന്യൂയോർക്ക്: ഹോട്ടലിലെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ ഇട്ട സംഭവത്തിൽ ഹോട്ടലിനെതിരെ മാനനഷ്ട കേസുമായി അമേരിക്കൻ വനിത രംഗത്ത്. ഹിൽട്ടൻ ഹോട്ടൽ ഗ്രൂപ്പിനെതിരെ 707 കോടി (10 കോടി ഡോളർ)രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്.
2015 ജൂലൈയിൽ ന്യുയോർക്ക് ആൽബനിയിലെ ഹാംപ്റ്റൻ ഇൻ ഹോട്ടലിൽ താമസിക്കവെയാണ് ഹർജിക്കാരിക്ക് ദുരനുഭവം നേരിട്ടത്. ഹിൽട്ടൻ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടലാണ് ഹാംപ്റ്റൻ ഇൻ. നിയമ പരീക്ഷ എഴുതാൻ എത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്.
ഹോട്ടൽ മുറിയിൽ അതിഥിയായി താമസിക്കവെ, ഹോട്ടൽ ജീവനക്കാരൻ കുളിമുറിയിൽ ഒളികാമറ സ്ഥാപിച്ച് നഗ്നദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ പിന്നീട് നിരവധി അശ്ളീല വെബ്സൈറ്റുകളിൽ അപ് ലോഡ് ചെയ്യുകയുമായിരുന്നു എന്ന് ഷിക്കാഗോ സ്വദേശിനി പരാതിയിൽ വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് തനിക്ക് മാനസിക പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നും വൈകാരികമായി തളർത്തിയെന്നും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഈ വർഷം സെപ്റ്റംബർ വരെ യുവതി ഈ സംഭവം അറിഞ്ഞിരുന്നില്ല. എന്നൽ അടുത്തിടെ ഇതു നിങ്ങളല്ലേ എന്നു ചോദിച്ച് വീഡിയോയുടെ അശ്ളീല വെബ്സൈറ്റിൽനിന്നുള്ള ലിങ്ക് സഹിതം യുവതിക്ക് ഒരു ഇ-മെയിൽ ലഭിച്ചു. യുവതിയുടെ പേര് അടക്കമായിരുന്നു വീഡിയോ പ്രസിദ്ധീകരിച്ചിരുന്നത്. പിന്നീട് ഭീഷണിയുമായി നിരവധി ഇ-മെയിലുകലും ഇതേ ആൾ അയച്ചു. തുടർന്ന് മറ്റു വെബ്സൈറ്റുകളിലും ദൃശ്യങ്ങൾ എത്തി.
യുവതിയുടെ സുഹൃത്തുക്കൾക്കും സഹപാഠികൾക്കും വീഡിയോ അയച്ചുനൽകിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനുപിന്നാലെ ഭീഷണിക്കാരൻ പണവും ആവശ്യപ്പെട്ടു. ഇതോടെയാണ് യുവതി കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഹാംപ്റ്റൻ ഇന്നിൽ താമസിച്ച മറ്റുള്ളവരുടെയും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാകാമെന്നും യുവതി ഹർജിയിൽ സംശയം പ്രകടിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ