മുസ്ലീം വിദ്യാര്‍ത്ഥികള്‍ അവധി ദിവസങ്ങളില്‍ പള്ളിയില്‍ പോകരുത്: മതവിരുദ്ധ നിലപാടുമായി ചൈന

നേരത്തെ, പാര്‍ട്ടി അംഗങ്ങളുടെ മതവിശ്വാസത്തില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു.
മുസ്ലീം വിദ്യാര്‍ത്ഥികള്‍ അവധി ദിവസങ്ങളില്‍ പള്ളിയില്‍ പോകരുത്: മതവിരുദ്ധ നിലപാടുമായി ചൈന

ബെയ്ജിങ്: വിദ്യാര്‍ത്ഥികളുടെ മതവിശ്വാസത്തില്‍ അമിത ഇടപെടലുമായി ചൈനീസ് ഭരണകൂടം. ശീതകാല അവധി ദിവസങ്ങളില്‍ കുട്ടികള്‍ മുസ്ലിം പള്ളികളില്‍ പോകരുതെന്നാണ് ഉത്തരവ്. മുസ്!ലിം ഭൂരിപക്ഷ പ്രദേശമായ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലെ ഗ്വാന്‍ഷേ കൗണ്ടിയില്‍ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയതെന്ന് 'ഗ്ലോബല്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

'മതപരമായ കാര്യങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെ സ്‌കൂളുകള്‍ പിന്തിരിപ്പിക്കണം. ശീതകാല അവധി ദിവസങ്ങളില്‍ മതഗ്രന്ഥ പാരായണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കണം. എല്ലാവിഭാഗം സ്‌കൂളുകളിലും രാഷ്ട്രീയ, പ്രത്യയശാസ്ത്ര പഠനവും പൊതുപ്രവര്‍ത്തനവും ശക്തമാക്കണം'- തുടങ്ങിയ കാര്യങ്ങളാണ് ഉത്തരവില്‍ പറയുന്നത്.

ഉത്തരവ് വാസ്തവമാണെന്ന് പാര്‍ട്ടി കമ്മിറ്റി വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല ബെയ്ജിങ്ങിലെ മിന്‍സു സര്‍വകലാശാല പ്രഫസര്‍ സിയോങ് കുന്‍ക്‌സിന്‍ ഉത്തരവിനോട് യോജിക്കുകയാണ് ചെയ്തത്. 'നിര്‍ദേശങ്ങള്‍ ശരിയായ തരത്തിലുള്ളതാണ്. ചൈനയുടെ നയമനുസരിച്ച് മതം, വിദ്യാഭ്യാസം എന്നിവ ഒരുമിച്ചു കൊണ്ടുപോകാനാവില്ല'- കുന്‍ക്‌സിന്‍ പറഞ്ഞു.

വിദ്യാഭ്യാസത്തിനൊപ്പം മതപരമായ ആചാരങ്ങള്‍ പാടില്ലെന്ന് എജ്യുക്കേഷന്‍ ലോ ഓഫ് ചൈന നിഷ്‌കര്‍ഷിക്കുന്നുണ്ട്.  നേരത്തെ, പാര്‍ട്ടി അംഗങ്ങളുടെ മതവിശ്വാസത്തില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. അംഗങ്ങള്‍ മതവിശ്വാസം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കില്‍ കനത്തശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്നറിയിപ്പ്. ഔദ്യോഗികമായി നിരീശ്വരവാദമാണു പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍, ഭരണഘടന മതവിശ്വാസത്തിനു സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com