പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടയില്‍ വീണ്ടും ഭീകരാക്രമണം: സ്ഥാനാര്‍ത്ഥിയടക്കം 70പേര്‍ കൊല്ലപ്പെട്ടു; 120ലേറെ പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടയില്‍ വീണ്ടും ഭീകരാക്രമണം: സ്ഥാനാര്‍ത്ഥിയടക്കം 70പേര്‍ കൊല്ലപ്പെട്ടു; 120ലേറെ പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ വീണ്ടും ഭീകരാക്രമണം. രണ്ട് സ്‌ഫോടനങ്ങളിലായി സ്ഥാനാര്‍ത്ഥിയടക്കം 70പേര്‍ മരിച്ചു

പെഷവാര്‍: പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ വീണ്ടും ഭീകരാക്രമണം. രണ്ട് സ്‌ഫോടനങ്ങളിലായി സ്ഥാനാര്‍ത്ഥിയടക്കം 70പേര്‍ മരിച്ചു. 120ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (ബിഎപി) നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്‌സാനിയാണ് മസ്തുങ് പ്രദേശത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ബലൂചിസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി നവാബ് അസ്‌ലം റെയ്‌സാനിയുടെ സഹോദരനാണ് സിറാജ് റെയ്‌സാനി. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ക്വറ്റയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചതെന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചാവേര്‍ സ്‌ഫോടനത്തിലാണ് അദ്ദേഹം അടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്.

എം.എം.എ എന്ന പാര്‍ട്ടിയുടെ നേതാവ് അക്രം ഖാന്‍ ദുറാനി നടത്തിയ റാലിക്കിടെയാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ദുറാനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭയന്ന് പിന്മാറില്ലെന്ന് തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെതിരെ മത്സരിക്കുന്ന ദുറാനി മാധ്യമങ്ങളോട് പറഞ്ഞു.

ദിവസങ്ങള്‍ക്കിടെ പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാണ് സിറാജ് റെ്‌സാനി. ഇടത് സംഘടനയായ അവാമി നാഷ്ണല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന സ്‌ഫോടനത്തില്‍ സ്ഥാനാര്‍ത്ഥി ഹാരൂണ്‍ ബിലൂര്‍ ഉള്‍പ്പെടെ 20പേര്‍ മരിച്ചിരുന്നു. 

ചൊവ്വാഴ്ചയാണ് ആക്രമണം നടന്നത്. 69ഓളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 25ന് നടക്കുന്ന പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലായിരുനനു  ഹാരൂണും പാര്‍ട്ടിയും.  2012ല്‍ അവാമി പാര്‍ട്ട് നേതാവ് ആയിരുന്ന ഹാരൂണിന്റെ പിതാവും സമാനരീതിയില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഹാരൂണ്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന സമയത്താണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് പെഷവാര്‍ പൊലീസ് പറുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തു. 2013മുതല്‍ താലിബാന്‍ ഏറ്റവുംകൂടുതല്‍ ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് അവാമി നാഷ്ണലിസ്റ്റ് പാര്‍ട്ടി. ഇടതുപക്ഷ ആശയം മുന്നോട്ടുവയ്ക്കുന്ന പാര്‍ട്ടി താലിബാന്‍ പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ത്ത് ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com