ഹെല്‍സിങ്കി: യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍. ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. റഷ്യ, യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടന്ന ആരോപണം നിരസിച്ച പുടിന്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവ് ഹാജരാക്കണമെന്നും യുഎസ്
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണം വിഢിത്തമായെന്ന് ട്രംപ് പ്രതികരിച്ചു. ഈ അന്വേഷണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിക്കാനായി 12 റഷ്യന്‍ ഹാക്കര്‍മാര്‍ ഡെമോക്രാറ്റുകളില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമുണ്ടായത് ഇക്കഴിഞ്ഞയാഴ്ചയാണ്.
ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു ചര്‍ച്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം ഏറ്റവും മോശമായിരിക്കുന്ന സാഹചര്യത്തിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
നേരത്തേ ഇരുരാഷ്ട്രത്തലവന്മാരും പല ഉച്ചകോടികള്‍ക്കിടെയും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളിലെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായുള്ള കൂടിക്കാഴ്ച ഇതാദ്യമായാണ്. ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യന്‍ സമയം വൈകിട്ട് എട്ടോടെ ട്രംപ്-പുടിന്‍ സംയുക്ത വാര്‍ത്താ സമ്മേളനവും പ്രതീക്ഷിക്കുന്നുണ്ട്.
ഇരുനേതാക്കളും കണ്ടെങ്കിലും പരസ്പരം അധികം ചിരിക്കുക പോലും ചെയ്യാതെ അതീവ സമ്മര്‍ദ്ദത്തിലായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നു സെക്കന്‍ഡ് മാത്രമാണ് ഇരുവരും തമ്മിലുള്ള ഹസ്തദാനം നീണ്ടത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍, യുഎസിനു നേരെയുള്ള റഷ്യന്‍ സൈബര്‍ ആക്രമണം, സിറിയന്‍ വിഷയത്തിലെ റഷ്യയുടെ നിലപാട്, യുക്രെയ്ന്‍ പൈപ്പ് ലൈന്‍ നയം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് ഇടഞ്ഞു നില്‍ക്കുന്നതിനിടെയാണു ഈ കൂടിക്കാഴ്ച നടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ