ഇസ്ലാമാബാദ് : വോട്ട് പരസ്യപ്പെടുത്തിയതിനെ തുടർന്ന് പാകിസ്ഥാൻ തെഹ്‍രീക് ഇ ഇൻസാഫിന്റെ അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർഥിയുമായ ഇമ്രാൻഖാന്റെ വോട്ട് അസാധുവാക്കിയേക്കും. ഈ വിഷയത്തിൽ ഇമ്രാന് പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി നോട്ടീസ് അയച്ചു. ജൂലായ് 30-ന് രാവിലെ 10 മണിക്ക് തെളിവെടുപ്പിന് ഹാജരാകാനാണ് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തി എന്നതാണ് ഇമ്രാനെതിരായ കുറ്റം.
നാഷണൽ അസംബ്ലി 53 മണ്ഡലത്തിലെ ബൂത്തിലാണ് മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ ഇമ്രാൻഖാൻ വോട്ട് ചെയ്തത്. രഹസ്യമായി വോട്ടുചെയ്യാൻ ബൂത്തിൽ തയ്യാറാക്കിയ മറ ഉപയോഗിക്കാതെ ഇമ്രാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാപിച്ച വീഡിയോ ക്യാമറയ്ക്ക് കീഴിൽ വെച്ച് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇത് തത്സമയം രാജ്യമെങ്ങും സംപ്രേഷണം ചെയ്യുകയുമുണ്ടായി. പാകിസ്താൻ തിരഞ്ഞെടുപ്പ് നിയമമനുസരിച്ച് വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തുന്നത് ആറു മാസം വരെ തടവും 1000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങളുമായി സംസാരിച്ച പാകിസ്ഥാൻ മുസ്‍ലിം ലീഗ്-നവാസ് പ്രസിഡന്റ് ഷഹബാസ് ഷരീഫ്, മുൻ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് എന്നിവർക്കെതിരേയും തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി എടുത്തേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇവരുടെ പ്രസ്താവനകൾ സംപ്രേഷണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ