റോം: മെഡിറ്ററേനിയന്‍ കടലില്‍ അപകടത്തില്‍ പെട്ട് കിടക്കുന്ന ആയിരത്തിലധികം അഭയാര്‍ത്ഥികളെ സഹായിക്കരുതെന്ന് കപ്പലുകള്‍ക്ക് ഇറ്റലിയുടെ നിര്‍ദ്ദേശം. ബോട്ടുകളെ രക്ഷിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
തകരാറിലായ കപ്പലുകളില്‍ നിന്ന് ആറ് സന്ദേശങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം ഇറ്റലിക്ക് ലഭിച്ചത്. 630 ആളുകളുമായി 'അക്വിറാസ്' എന്ന കപ്പലാണ് തീരത്തുള്ളത്. 'ലൈഫ്‌ലൈന്‍' എന്ന കപ്പലില്‍ 240 പേരും അനുമതി കാത്ത് കിടപ്പുണ്ട്. തുറമുഖങ്ങളില്‍ അടുക്കുവാന്‍ അനുവദിക്കില്ലെന്ന് ഇറ്റലി ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ആഫ്രിക്കയില്‍ നിന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ കൊണ്ട് വലഞ്ഞിരിക്കുകയാണെന്നാണ് ഇറ്റലിയുടെ വാദം.
അതേസമയം അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ സ്‌പെയിന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.ബാഴ്‌സലോണ മേയര്‍ ഐഡാ കൊലാവൂവും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലിബിയന്‍ തീരത്താണ് അഭയാര്‍ത്ഥി ബോട്ടുകള്‍ ഇപ്പോഴുള്ളതെന്നും അതുകൊണ്ട് ലിബിയയുടെ ബാധ്യതയാണെന്നും ഇറ്റലിയുടെ ആഭ്യന്തരമന്ത്രി മാറ്റിയോ സാല്‍വിനി പറഞ്ഞു. എന്നാല്‍ ലിബിയ പോലെ ജീവന് സുരക്ഷയില്ലാത്ത സ്ഥലത്തേക്ക് അഭയാര്‍ത്ഥികളെ പായിക്കാനുള്ള ഇറ്റലിയുടെ തീരുമാനം ദുഃഖകരമാണെന്ന് ഐഡാ കൊലാവൂ പറഞ്ഞു.ജുസപ്പെ കൊണ്ടേയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സര്‍ക്കാരാണ് ഇറ്റലി ഭരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ