ബെയ്ജിംഗ്: ഷി ജിൻപിങ് ഇനി ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകും. ജിൻപിങിന് ആയുഷ്കാലം പ്രസിഡന്റാകാൻ വഴിയൊരുങ്ങുന്ന ഭരണഘടനാ ഭേദഗതി നിർദേശം ചൈനീസ് പാർലമെന്റ് അംഗീകരിച്ചു. 3000 പ്രതിനിധികളുള്ള പാർലമെന്റിൽ 2964 പേരാണ് വോട്ടെടുപ്പിനായി എത്തിയത്. ഇതിൽ രണ്ടുപേർ നിർദേശത്തെ എതിർത്തപ്പോൾ, മൂന്നുപേർ വോട്ടെടുപ്പിൽ നിന്നും മാറിനിന്നു.
നിലവിൽ രണ്ടു തവണയാണ് ഒരാൾക്ക് ചൈനയിൽ പ്രസിഡന്റ് പദവിയിൽ തുടരാനാകുക. ഈ ഭരണഘടനാ നിബന്ധനയാണ് എടുത്തുകളഞ്ഞത്. ചൈനീസ് പാര്‍ലമെന്‍റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി അംഗീകരിക്കപ്പെട്ടത്. കഴിഞ്ഞമാസം ഈ നിർദേശത്തിന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗീകാരം നൽകിയിരുന്നു. 14 വർഷങ്ങൾക്ക് ശേഷമാണ് ചൈനയിൽ ഭരണഘടനാ ഭേദഗതി വരുത്തുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും 64 കാരനായ ഷി ജിൻപിങാണ്. മാവോ സെ തൂങ്ങിന് ശേഷമുള്ള ഏറ്റവും ശക്തനായ നേതാവായ ജിൻപിങിന്റെ സിദ്ധാന്തങ്ങൾ ഈയിടെ പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. മുൻഗാമികളായ ജിയാംഗ് സെമിൻ, ഹു ജിന്റാവോ എന്നിവരുടെ ചിന്തകളും ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ പേരുകൾ പരാമർശിച്ചിട്ടില്ല.
1953ൽ ജനിച്ച ജിൻപിങ് 1974ലാണു കമ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നത്. 2013ൽ പാർട്ടി ജനറൽ സെക്രട്ടറിയായ ഷി പ്രസിഡന്റ് പദത്തിലെത്തി. പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഷിയുടെ കാലാവധി 2023 ൽ അവസാനിക്കേണ്ടതാണ്. എന്നാൽ ഒക്ടോബറിൽ നടന്ന പാർട്ടി കോൺഗ്രസ് ഷിയുടെ പിൻഗാമിയുടെ പേര് നിർദേശിക്കാതിരുന്നത് ചരിത്രപ്രധാന ഭരണഘടനാ ഭേദഗതിക്കാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ