വാഷിങ്ടൺ: ഭരണരംഗത്ത് വീണ്ടും വൻ അഴിച്ചുപണി നടത്തി അമേരിക്കൻ പ്രസിഡന്റ്.കഴിഞ്ഞയാഴ്ച സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനെ മാറ്റിയതിന് പിന്നാലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്തും ഡൊണാൾഡ് ട്രംപ് ഇളക്കി പ്രതിഷ്ഠ നടത്തി. എച്ച്.ആർ മക്മാസ്റ്ററെ മാറ്റി ജോൺ ബോൾട്ടനെയാണ് പകരം സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്. മുൻ യു.എൻ അംബാസിഡറായിരുന്ന ബോൾട്ടൻ ബുഷ് ഭരണകാലത്ത് അമേരിക്കൻ പ്രതിരോധരംഗത്തും പ്രവർത്തിച്ചിരുന്നു. ട്വിറ്ററിലുടെയാണ് സുരക്ഷ ഉപദേഷ്ടാവിനെ മാറ്റിയ വിവരം ട്രംപ് അറിയച്ചത്.
മക്മാസ്റ്റർ മികച്ച രീതിയിലാണ് സുരക്ഷ ഉപദേഷ്ടാവായി പ്രവർത്തിച്ചത്. എല്ലാകാലത്തും അദ്ദേഹം തന്റെ സുഹൃത്തായിരിക്കുമെന്ന് പുതിയ സുരക്ഷ ഉപദേഷ്ടാവിനെ തെരഞ്ഞെടുത്തതിന് ശേഷം ട്രംപ് ട്വീറ്റ് ചെയ്തു. മക്മാസ്റ്ററെ മാറ്റാനുള്ള കാരണം ട്രംപ് വ്യക്തമാക്കിയിട്ടില്ല.
സുരക്ഷ ഉപദേഷ്ടാവായിതിന് ശേഷം ഫോക്സ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ ഉത്തരകൊറിയയെയും ഇറാനെയും രൂക്ഷമായാണ് ബോൾട്ടൻ വിമർശിച്ചത്. ഇവർക്കെതിരെ നീങ്ങാൻ പ്രസിഡൻറിന് എല്ലാവിധ മാർഗങ്ങളും നിർദേശിക്കുക എന്നത് തെൻറ ജോലിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞയാഴ്ച സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനെയും ട്രംപ് മാറ്റിയിരുന്നു. സി.െഎ.എ മുൻ ഡയറക്ടർ മൈക്ക് പോംപിക്കാണ് പകരം ചുമതല നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ