ഫ്ലൊറിഡ: വീടിനുമുന്നിൽ കൊറിയർ വന്ന ബോക്സ് അശ്രദ്ധമായി ഇരിക്കുന്നത് കണ്ട് അതുമായി കടന്നുകളഞ്ഞ യുവതിക്ക് പണികിട്ടിയ കഥയാണ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറലാകുന്നത്. ഫ്ലൊറിഡയിലെ അപോപ്ക എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ഷെല്ലി ഡ്രേവ് എന്ന യുവതിയാണ് തന്റെ വീട്ടിൽ നിന്ന് ബോക്സ് മോഷ്ടിച്ച് കടന്നുകളഞ്ഞ യുവതിയുടെ കഥ ഫേസ്ബുക്കിൽ പങ്കുവച്ചത്.
മറ്റുള്ളവരുടെ വസ്തുക്കൾ മോഷ്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഈ യുവതിക്ക് ഇത്തവണ പണികിട്ടിയെന്ന് കുറിച്ചാണ് സംഭവം ഷെല്ലി വിവരിച്ചുതുടങ്ങിയത്. ഷെല്ലിയുടെ മകൻ വീട്ടിലെ വളർത്തുമൃഗങ്ങൾക്ക് നൽകാനായി ഓൺലൈനായി വാങ്ങിയ ജീവനുള്ള പുഴുക്കളായിരുന്നു ആ ബോക്സിൽ. കൊറിയർ വന്ന ബോക്സ് വീടിന്റെ കാർപോർച്ചിൽ തന്നെ ഇരിക്കുന്നത് കണ്ടാണ് യുവതി മോഷണത്തിനെത്തിയത്. ഇവർ ബോക്സ് കൈക്കലാക്കുന്നതും അതുമായി കടന്നുകളയുന്നതും ഷെല്ലിയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഏകദേശം 500ഓളം ജീവനുള്ള പുഴുക്കൾ നിറച്ച ബോക്സ് ആണ് യുവതി മോഷ്ടിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെ രണ്ട് സ്രീൻഷോട്ടുകളും സംഭവം വിവരിച്ചതിനൊപ്പം ഷെല്ലി പങ്കുവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഷെല്ലി ഫേസ്ബുക്കിൽ കുറിച്ച ഈ സംഭവം നൂറിലധികം ആളുകളാണ് ഷെയർ ചെയ്തത്. വിവരണത്തിന് താഴെ ലഭിക്കുന്ന കമന്റുകളാണ് കൂടുതൽ രസകരം. ബോക്സ തുറക്കുമ്പോഴുള്ള യുവതിയുടെ ഭാവം ഫോട്ടോയെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, മോഷണകഥയാണെങ്കിലും ബോക്സിനുള്ളിൽ നിന്ന് ലഭിച്ചത് എന്താണെന്ന് അറിഞ്ഞപ്പോൾ ചിരി നിർത്താനാകുന്നില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ