സ്കോട്ലാന്ഡ്: നഗ്നത പ്രദർശിപ്പിച്ച് പുരുഷ മാസികകളിൽ മുഖചിത്രമായെന്ന് ചൂണ്ടിക്കാട്ടി മിസ് സ്കോട്ലാൻഡായി തെരഞ്ഞെടുക്കപ്പെട്ട മോഡൽ നതാലി പെവെലക്ക് കിരീടം നഷ്ടമായി. പ്രശസ്ത ബ്രിട്ടീഷ് പുരുഷ മാസികകളായ സൂ, നട്ട്സ്, എഫ്എച്ച്എം എന്നീ മാസികകളിൽ നഗ്ന ചിത്രങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നതാലിക്കെതിരെ സംഘാടക സമിതി ഇത്തരത്തിലൊരു നടപടി കൈകൊണ്ടത്. സെപ്തംബറിൽ വിജയിയായി കിരീടം ചൂടിയ നതാലിക്ക് രണ്ട് മാസത്തിനുള്ളിലാണ് അത് നഷ്ടപ്പെട്ടിരിക്കുന്നത്.
നതാലി പുരുഷ മാസികകളിൽ അർധനഗ്നയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന വിവരം അറിഞ്ഞ് 36 മണിക്കൂറിനുള്ളിൽ മിസ് സ്കോട്ലൻഡ് പട്ടം തിരികെ വാങ്ങുകയായിരുന്നു. സംഘാടകരുടെ തീരുമാനത്തിനെതിരെ നതാലി രംഗത്തെത്തി. സ്ത്രീകളെ ശാക്തീകരിക്കുകയാണോ അതോ ഒരാളെപോലും ശക്തീകരിക്കാതിരിക്കുകയാണോ നിങ്ങൾ ചെയ്യുന്നതെന്നാണ് സംഘാടകരോടുള്ള നതാലിയുടെ ചോദ്യം. ഇത്തരം വേദികൾ സ്ത്രീകൾക്ക് എല്ലാം സാധ്യമാണെന്ന് കാണിക്കാനുള്ള ഇടമാകണമെന്നും എന്നാൽ ഈ നടപടിയിലൂടെ സംഘാടകർ ബോഡി ഷെയിമിങ്ങ് നടത്തുകയാണെന്നാണ് നതാലിയുടെ ആരോപണം.
അതേസമയം, നഗ്നത പ്രദർശിപ്പിച്ചത് കൊണ്ടല്ല മറിച്ച് അത് പുറത്ത് പറയാതിരുന്നതിലാണ് നതാലിക്ക് കിരീടം നഷ്ടപ്പെട്ടതെന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാൽ താൻ ഒരിക്കലും മുൻകാലം മറച്ചുവച്ചിട്ടില്ലെന്നും താൻ എന്താണോ നേടിയത് അതിൽ അഭിമാനം കൊള്ളുന്നെന്നും നതാലി വ്യക്തമാക്കി. ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന പുരുഷ മാസികയിൽ തന്റെ ചിത്രം മുഖചിത്രമായി വന്നിട്ടുണ്ടെന്നും ബ്രിട്ടനിലെ ഏറ്റവും പ്രശസ്ത മോഡലിങ്ങ് മത്സരത്തിലെ വിജയിയായിരുന്നു താനെന്നും നതാലി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ