കാലിഫോണിയ: തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമ പരാതിയിൽ കടുത്ത നടപടിയെന്ന് ഗൂഗിൾ. ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് രണ്ട് വർഷത്തിനിടെ 48 ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ അറിയിച്ചു. ഇതിൽ 13 പേർ സീനിയർ മാനേജർ പദവിയും അതിന് മുകളിലും വഹിച്ചിരുന്നവരാണ്. ജീവനക്കാർക്ക് ഇയച്ച കത്തിലാണ് സുന്ദർ പിച്ചെ ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷിതമായ തൊഴിടിലം ഒരുക്കാൻ ഗൂഗിൽ എപ്പോഴും സന്നദ്ധമാണ്. ലൈംഗിക അതിക്രമം സംബന്ധിച്ച ഓരോ പരാതിയും കമ്പനി അതീവ ഗൗരവമായി പരിഗണിക്കും. അന്വേഷണത്തിൽ സത്യമാണെന്ന് തെളിഞ്ഞാൽ കർശന നടപടിയും ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നതായും സുന്ദർ പിച്ചെ വ്യക്തമാക്കി.
ലൈംഗിക അതിക്രമം നേരിട്ടാൽ ജീവനക്കാർ ഏത് വിധത്തിലും മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്താം. പേരു വെയ്ക്കാതെ പരാതി നൽകിയാൽ പോലും അതിൽ അന്വേഷണം ഉണ്ടാകും. ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് പുറത്താക്കിയ 48 പേർക്കും ഒരു ഡോളർ പോലും നഷ്ടപരിഹാരമായി നൽകിയിട്ടില്ലെന്നും സുന്ദർ പിച്ചൈ പറഞ്ഞു. ലൈംഗിക അതിക്രമ പരാതി ഉയർന്നതിനെ തുടർന്നാണ് ആൻഡ്രോയിഡിന്റെ ഉപജ്ഞാതാവായ ആൻഡി റൂബിനെ പുറത്താക്കിയതെന്നും ഗൂഗിൾ സിഇഒ കത്തിൽ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ