സോൾ: സമാധാനത്തിനുള്ള സോൾ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകാനുള്ള തീരുമാനത്തിൽ ദക്ഷിണ കൊറിയയിൽ വൻ പ്രതിഷേധം. മനുഷ്യാവകാശ പ്രവർത്തകരും സന്നദ്ധ സംഘടനകളുമാണ് മോദിക്ക് പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ രംഗത്തുവന്നത്.
ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെ കലാപം നടത്തിയ ചരിത്രമുള്ള ഒരാൾ ഇത്തരമൊരു പുരസ്കാരം അർഹിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന 2002 ലെ ഗുജറാത്ത് കലാപക്കാലത്ത് നിരവധി മുസ്ലിങ്ങളും ഹിന്ദുക്കളുമാണ് കൊല്ലപ്പെട്ടത്. അതിനാൽ മോദിയെ ആദരിക്കാനുള്ള തീരുമാനത്തിൽനിന്ന് സോൾ പീസ് പ്രൈസ് കൾചറൽ ഫൗണ്ടേഷൻ പിന്തിരിയണമെന്നും ഇവർ ആവശ്യപ്പെട്ടു.
കൊറിയ ഹൗസ് ഒാഫ് ഇൻറർനാഷനൽ സോളിഡാരിറ്റി, സന്റർർ ഫോർ റെഫ്യൂജി റൈറ്റ്സ് ഇൻ കൊറിയ എന്നീ സംഘടനകളും, 26 സംഘടനകളുടെ കൂട്ടായ്മയായ ഏഷ്യൻ ഡിഗ്നിറ്റി ഇനിഷ്യേറ്റീവും പ്രതിഷേധവുമായി രംഗത്തുണ്ട്. നോട്ടുനിരോധനം പോലുള്ള ഇന്ത്യയിലെ സാമ്പത്തിക പരിഷ്കരണങ്ങൾ കണക്കിലെടുത്താണ് മോദിയെ പുരസ്കാര സമിതി പരിഗണിച്ചത്.
യുഎൻ മുൻ സെക്രട്ടറി ജനറൽമാരായ കോഫി അന്നന് 1998 ലും, 2012 ൽ ബാൻ കി മൂണിനുമാണ് സോൾ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ തവണ ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കലിനും സമാധാന പുരസ്കാരം നൽകി സോൾ പീസ് പ്രൈസ് കൾചറൽ ഫൗണ്ടേഷൻ ആദരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ