കാബൂള്‍: യുഎസ‌്-അഫ‌്ഗാനിസ്ഥാൻ സംയുക്ത സേന താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ട‌് നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. പത്ത് കുട്ടികളും രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ‌്ച രാത്രി കാബൂളിനടുത്ത വാര്‍ദാക്ക‌് പ്രവിശ്യയിലായിരുന്നു സംഭവം. ആക്രമണത്തില്‍ മൂന്ന‌് വീടുകളും തകര്‍ന്നു. ശനിയാഴ‌്ച മറ്റൊരു വ്യോമാക്രമണത്തില്‍ കപിസ പ്രവിശ്യയില്‍ ഗ്രാമീണരായ ഒൻപത് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടത‌് ഭീകരരാണെന്ന് അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടു.
താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ട വ്യോമാക്രമണത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടുന്നതില്‍ യുഎന്‍ ആശങ്ക പ്രകടിപ്പിച്ചു. 2018ല്‍ മാത്രം ഇത്തരം സംഭവങ്ങളില്‍ 353 പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ‌്തിട്ടുണ്ടെന്നാണ‌് യുഎന്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട‌്. രണ്ട് ദിവസത്തിനിടെ വിവിധയിടങ്ങളിലായി 21ഓളം സാധാരണക്കാരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
രണ്ട് സംഭവങ്ങളും അന്വേഷിക്കാന്‍ അഫ‌്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. സംഭവങ്ങളെക്കുറിച്ച‌് പരിശോധിക്കുമെന്ന‌് അമേരിക്കന്‍ സൈനികവൃത്തങ്ങളും വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ