ന്യൂയോർക്ക്: റഫേൽ യുദ്ധ വിമാനക്കരാർ രണ്ട് സർക്കാരുകൾ തമ്മിലുള്ള തീരുമാനമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ. ധാരണയാകുന്ന സമയത്ത് താൻ അധികാരത്തിൽ ഇല്ലായിരുന്നെന്നും മക്രോൺ വ്യക്തമാക്കി. റഫേൽ ഇടപാടിൽ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കിയ വിവരം ഫ്രാൻസിനെയോ യുദ്ധ വിമാന നിർമാതാക്കളായ ഡസോൾട്ടിനേയോ ഇന്ത്യ അറിയിച്ചിരുന്നോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മക്രോൺ. യുഎൻ ജനറൽ അസംബ്ലിക്കിടെ പത്രസമ്മേളത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് മക്രോണിന്റെ പ്രതികരണം.
റഫേൽ കരാർ സർക്കാരുകൾ തമ്മിലുള്ള ധാരണയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനാണ് താനും ആഗ്രഹിക്കുന്നതെന്ന് മക്രോൺ പറഞ്ഞു. ഇന്ത്യ- ഫ്രാൻസ് പ്രതിരോധ ധാരണയിലാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാനപ്പെട്ട നയതന്ത്ര കരാറാണിത്. ഇതു വാണിജ്യ കരാർ അല്ല. ഇക്കാര്യത്തിലെ തന്റെ നിലപാടിതാണെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 58,000 കോടി രൂപയ്ക്ക് 36 റഫേൽ വിമാനങ്ങൾ വാങ്ങുന്നതിന് ഫ്രാൻസുമായി ഇന്ത്യ കരാറിൽ ഒപ്പിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ഒന്നര വർഷം ശേഷമാണ് ഇത്. 2019 സെപ്റ്റംബർ മുതൽ വിമാനങ്ങൾ ഇന്ത്യക്കു കൈമാറാനാണ് ധാരണ.
എന്നാൽ, റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇതുവരെ ഒരു പരാമർശവും നടത്തിയിട്ടില്ല. കരാറിൽ പൊരുത്തക്കേട് ഒന്നുമില്ലെന്നും ഇന്ത്യയിലെ ജനങ്ങൾ ഈ അധ്യായം അടച്ചെന്നും പ്രതിരോധമന്ത്രി നിർമലാ സീതാരാമനും മറ്റ് മുതിർന്ന മന്ത്രിമാരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയുടെ താത്പര്യപ്രകാരമാണ് റിലയൻസിനെ റഫേൽ ഇടപാടിൽ പങ്കാളിയാക്കിയതെന്ന് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദിനെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ഇടപാടിൽ അഴിമതി ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ