വിദ്യാര്‍ത്ഥി കിടക്ക പങ്കിട്ടില്ല; പരീക്ഷയില്‍ മാര്‍ക്ക് കുറച്ച് അധ്യാപികയുടെ പ്രതികാരം

തന്റെ കാറിലോ സ്‌കൂളിലോ വീട്ടിലോ വച്ച് ഒരിക്കലെങ്കിലും ലൈംഗികബന്ധം നടത്തണമെന്നും കുട്ടിയോട് അധ്യാപിക ആവശ്യപ്പെട്ടു
വിദ്യാര്‍ത്ഥി കിടക്ക പങ്കിട്ടില്ല; പരീക്ഷയില്‍ മാര്‍ക്ക് കുറച്ച് അധ്യാപികയുടെ പ്രതികാരം

സൗത്ത് കരോലിന: പരീക്ഷയ്ക്ക് മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി 17കാരനായ വിദ്യാര്‍ത്ഥിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച കണക്ക് ടീച്ചര്‍ക്കെതിരെ കേസെടുത്തു. അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. ഇവിടുത്തെ ചാള്‍സ്റ്റണ്‍ കൗണ്ടി സ്‌കൂള്‍ അധ്യാപികയായ ജനിഫര്‍ ഒലാജിറേ അറോയ്‌ക്കെതിരെ വിദ്യാര്‍ത്ഥിയും മാതാവുമാണ് പരാതി നല്‍കിയത്. പത്ത് മാസം പ്രായമുള്ള കുട്ടിയുടെ മാതാവാണ് 27 കാരിയായ ജനിഫര്‍.

2017ല്‍ മാത്‌സ് ടീച്ചറായി എത്തിയത് മുതല്‍ കുട്ടിയോട് അധ്യാപിക മോശമായി പെരുമാറാന്‍ ആരംഭിച്ചുവെന്നാണ് പരാതി. ചാള്‍സ്റ്റണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയിലാണ് കുട്ടിയുടെ മാതാവ് പരാതി നല്‍കിയത്. 

മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് പരസ്യമായാണ് അധ്യാപിക കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നത്. തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന കുട്ടിയുടെ മാര്‍ക്കുകള്‍ അധ്യാപിക മനപ്പൂര്‍വം കുറയ്ക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ പരാതിപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.

ക്ലാസ് നടക്കുമ്പോള്‍ മറ്റ് കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍ വച്ചും കുട്ടിയോട് അധ്യാപിക ലൈംഗിക കാര്യങ്ങള്‍ സംസാരിക്കാറുണ്ടെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇതിന് പിന്നാലെ തന്റെ കാറിലോ സ്‌കൂളിലോ വീട്ടിലോ വച്ച് ഒരിക്കലെങ്കിലും ലൈംഗികബന്ധം നടത്തണമെന്നും കുട്ടിയോട് അധ്യാപിക ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കുട്ടി വിസമ്മതം അറിയിച്ചതോടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇക്കാര്യം അറിയാമായിരുന്ന മറ്റ് അധ്യാപകരും കുട്ടികളും ഇത് റിപ്പോര്‍ട്ട് ചെയ്തില്ല. പുറത്ത് പറഞ്ഞാല്‍ കുഴപ്പമാകുമെന്ന് ഭയന്ന് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. എന്നാല്‍ സഹികെട്ട് ഒടുവില്‍ അമ്മയോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സംഭവത്തില്‍ കേസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.  

ഇതേ സ്‌കൂളിലെ മറ്റ് ജീവനക്കാര്‍ക്കെതിരെയും നിരവധി പീഡന പരാതികള്‍ ഉയരുന്നുണ്ട്. തങ്ങളുടെ ജീവനക്കാരുടെ പശ്ചാത്തലവും ജീവിതരീതിയും സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അഭിഭാഷകരും കുറ്റപ്പെടുത്തുന്നു. അതേസമയം, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സ്‌കൂള്‍ വക്താവ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com