അസ്താന: കുട്ടികളെ പീഡിപ്പിക്കുന്നവർക്കെതിരെ ദയാരഹിതമായ നടപടിയുമായി മുൻ സോവിയറ്റ് റിപ്പബ്ലിക്കായ കസാഖിസ്ഥാൻ. ശിശു പീഡനക്കേസുകളിൽ പ്രതികളായ 2000 പേരെ നിർബന്ധിത ഷണ്ഡീകരണത്തിന് വിധേയനാക്കാനാണ് കസാഖിസ്ഥാൻ സർക്കാരിന്റെ തീരുമാനം. ഇതിനായുള്ള 2000 കുത്തിവെപ്പിനുള്ള ഫണ്ടിന് സർക്കാർ അനുമതിനൽകി. 37,200 ഓസ്ട്രേലിയൻ ഡോളറിന്റെ (ഏകദേശം 19 ലക്ഷം രൂപ) ഫണ്ടിനാണ് കസാഖിസ്ഥാൻ പ്രസിഡൻറ് നൂർസുൽത്താൻ നസർബയേവ് അംഗീകാരം നൽകിയത്.
തൂർക്കിസ്ഥാൻ പ്രവിശ്യയിലുള്ള ഒരു പ്രതിയ്ക്ക് കുത്തിവെയ്പ്പ് നടത്തി, നിർബന്ധിത ഷണ്ഡീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് കസാഖ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതരുടെ മേൽനോട്ടത്തിലാണ് കുത്തിവെയ്പ്പ്. എന്നാൽ ഇയാളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 2016 ഏപ്രിലിൽ ഒരു കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാളെ നിർബന്ധിത ഷണ്ഡീകരണത്തിന് വിധിച്ചിരുന്നു.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ മരുന്നുപയോഗിച്ച് ഷണ്ഡീകരിക്കാനുള്ള നിയമം കസാഖിസ്ഥാൻ ഈ വർഷം ആദ്യം പാസാക്കിയിരുന്നു. ബാലലൈംഗിക പീഡനക്കേസുകളിൽ 20 വർഷംവരെ തടവുശിക്ഷയാണ് കസാഖിസ്ഥാൻ നൽകുന്നത്. 2010 മുതൽ 2014 വരെയുള്ള വർഷങ്ങളിൽ രാജ്യത്ത് കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസുകൾ ഇരട്ടിയിലേറെ ഉയർന്ന് ആയിരവും കടന്നതായി കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ