ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ഇരട്ടി നിരക്ക് ഈടാക്കാനുള്ള തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്. ഇന്ത്യന്‍ കോണ്‍സിലേറ്റ് പറഞ്ഞാല്‍ പോലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല എന്നായിരുന്നു എയര്‍ ഇന്ത്യുടെ ആദ്യനിലപാട്.
എയര്‍ ഇന്ത്യുടെ നഷ്ടക്കണക്ക് പറഞ്ഞായിരുന്നു കഴിഞ്ഞയാഴ്ച നിരക്ക് വര്‍ധിപ്പിച്ചത്. മുന്നറിയിപ്പുകള്‍ നല്‍കാതെയായിരുന്നു നിരക്ക് വര്‍ധിപ്പിച്ചത്.
കൂട്ടിയ നിരക്കുപ്രകാരം യുഎഇയില്‍ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിക്കും തിരുവനന്തപുരത്തേക്കും മൃതദേഹം കൊണ്ടുപോകാന്‍ കിലോയ്ക്ക് 30 ദിര്‍ഹമാണ്(ഏതാണ്ട് 593 രൂപ) നല്‍കേണ്ടിയിരുന്നത്. നേരത്തേ ഇത് 15 ദിര്‍ഹമായിരുന്നു(ഏതാണ്ട് 296 രൂപ). മൃതദേഹം തൂക്കിനോക്കി നിരക്ക് ഈടാക്കരുതെന്ന പ്രവാസികളുടെ ആവശ്യം നിലവിലിരിക്കെയാണ് കുത്തനെ കൂട്ടിയത്.
പെട്ടിയടക്കമാണ് ഭാരം കണക്കാക്കുന്നത് എന്നതിനാല്‍ ഒരു മൃതദേഹത്തിന് ചുരുങ്ങിയത് 120 കിലോ വരെ വരും. അതായത് ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ ശരാശരി 4000 ദിര്‍ഹമെങ്കിലും(ഏതാണ്ട് 79,130 രൂപ) ചെലവിടേണ്ടിവരും എന്ന അവസ്ഥയായി. ഇതിനെതിരെ പ്രവാസികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന രീതിയില്‍ തൂക്കിനോക്കി നിരക്ക് ഈടാക്കുന്ന പ്രവണത നിര്‍ത്തി, പ്രായംനോക്കി നിശ്ചിത ഫീസ് ഈടാക്കണമെന്ന ആവശ്യത്തിനിടയായിരുന്നു നിരക്ക് വര്‍ധനവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ