ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും; എട്ടാമതും സ്‌ഫോടനം, മരണസംഖ്യം 186

ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും
ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും; എട്ടാമതും സ്‌ഫോടനം, മരണസംഖ്യം 186


കൊളംബോ: ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കാസര്‍കോട് സ്വദേശിനി പിഎസ് റസീന(58)യാണ് മരിച്ചത്. ഷാംഗ്രില ഹോട്ടലിലെ സ്‌ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം വിനോദയാത്രക്ക് എത്തിയതായിരുന്നു റസീന.

ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ രണ്ടിടങ്ങളില്‍ കൂടി സ്‌ഫോടനം നടന്നു. ഇതോടെ രാജ്യത്ത് ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനങ്ങളുടെ എണ്ണം എട്ടായി. ഇതുവരെ മരിച്ചവരുടെ എണ്ണം 186ആയി. 400ഓളം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കൊളംബോയിലെ തെഹിവാല മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടലിലുംദമാത്തെഗോഡെയിലുമാണ് വീണ്ടും സ്‌ഫോടനം നടന്നത്. 

ഈസ്റ്റര്‍ ദിന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കിടെ ആയിരുന്നു പള്ളികളില്‍ സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്. വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നെഗോമ്പോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണതും നിലത്ത് ചോര തളം കെട്ടിക്കിടക്കുന്നതും വ്യക്തമാകുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 

ഇനിയും സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കാമെന്നും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ശ്രീലങ്കന്‍ പൊലീസ് മേധാവി മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും, ഇന്ത്യാക്കാര്‍ ആരെങ്കിലും അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ വേണ്ടി ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളെ താത്കാലികമായി സര്‍ക്കാര്‍ നിരോധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com