ദുബായിയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ സ്വദേശികളാണ് അഭിനവ് ചാരിയും ഭാര്യ നവ്രൂപ് ചാരിയും. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപെട്ടത്. കൊളംബോയിലെ ആഢംബര ഹോട്ടലായ സിനമൺ ഗ്രാന്‍ഡിലെ സ്‌ഫോടനത്തിന് സാക്ഷികളായതിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല അഭിനവിനും നവ്രൂപിനും ഇപ്പോഴും. ഏപ്രില്‍ 21ന് ശ്രീലങ്കയിലെ എട്ട് ഇടങ്ങളിലായി നടന്ന സ്‌ഫോടനങ്ങളില്‍ ഒന്നാണ് ഇവര്‍ താമസിച്ച ഹോട്ടലിലും ഉണ്ടായത്.
ഒരു ബിസിനസ് ടൂറിന്റെ ഭാഗമായാണ് ഇരുവരും ഈസ്റ്ററിന് ശ്രീലങ്കയില്‍ എത്തിയത്. ' ഈസ്റ്റര്‍ ഞായറാഴ്ച ഞങ്ങള്‍ പള്ളിയില്‍ പോയി. കുര്‍ബാനക്കിടയില്‍ അച്ചൻ എല്ലാവരോടും പള്ളിയുടെ പരിസരത്തുനിന്ന് തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പള്ളിയില്‍ നിന്നിറങ്ങി വണ്ടിയില്‍ കയറിയപ്പോള്‍ പതിവുപോലെ പ്രഭാതഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. പക്ഷെ റോഡില്‍ അസാധാരണ രീതിയില്‍ തിരക്ക് കണ്ടതുകൊണ്ട് ഹോട്ടല്‍ മുറിയിലേക്ക് തന്നെ തിരിച്ച് പോകുകയായിരുന്നു', ഞെട്ടല്‍ വിട്ടുമാറാതെ ആ ദിവസത്തെക്കുറിച്ച് അവര്‍ വീണ്ടും ഓര്‍ത്തെടുത്തു.
'ഹോട്ടലിലെത്തിയപ്പോള്‍ എല്ലാവരും ലോണില്‍ തടിച്ചുകൂടിയിരിക്കുന്നതാണ് കണ്ടത്. സുരക്ഷാ പരിശോധനയായിരിക്കും എന്നാണ് ഞങ്ങള്‍ കരുതിയത്. അപ്പോള്‍ സോഷ്യല്‍ മീഡിയയിലൊന്നും വാര്‍ത്ത എത്തിയിട്ടുണ്ടായിരുന്നില്ല. ഇത്ര വലിയ സ്‌ഫോടനമാണ് നടന്നതെന്ന് ഞങ്ങള്‍ക്കും അറിയില്ലായിരുന്നു. കണ്‍മുന്നില്‍ കാണുന്നത് വിശ്വസിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയായിരുന്നു അപ്പോള്‍. എല്ലാം ഒരു സിനിമ പോലെയാണ് തോന്നിയത്', അഭിനവ് പറഞ്ഞു.
ഈസ്റ്റര്‍ പ്രഭാതത്തില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ ഇന്ത്യക്കാരടക്കം 359ഓളം പേര്‍ക്കാണ് സ്‌ഫോടനങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 500ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ