കാട്ടിലേക്ക് മറിഞ്ഞ കാറിന്റെ പിന്‍ജനലിലൂടെ പുറത്തുചാടി ഇരട്ടസഹോദരിമാര്‍; അച്ഛനെ രക്ഷിക്കാന്‍ നാല് വയസ്സുകാരികള്‍ നടന്നുകയറിയത് 200അടിയോളം, എന്നിട്ടും... 

കാര്‍ വീണതിന്റെ ആഘാതത്തില്‍ തകര്‍ന്ന പിന്‍വശത്തെ ജനലിലൂടെയാണ് കുട്ടികള്‍ പുറത്തുകടന്നത്
കാട്ടിലേക്ക് മറിഞ്ഞ കാറിന്റെ പിന്‍ജനലിലൂടെ പുറത്തുചാടി ഇരട്ടസഹോദരിമാര്‍; അച്ഛനെ രക്ഷിക്കാന്‍ നാല് വയസ്സുകാരികള്‍ നടന്നുകയറിയത് 200അടിയോളം, എന്നിട്ടും... 

വാഷിങ്ടണ്‍: അപകടത്തില്‍പെട്ട കാറില്‍ നിന്ന് അതിസാഹസികമായി രക്ഷപെട്ട് അച്ഛനെ രക്ഷിക്കാന്‍ ഇരട്ടസഹോദരിമാര്‍ നടന്നുകയറിയത് ഇരുന്നൂറ് അടിയോളം. റോഡില്‍ നിന്ന് തെന്നിമാറി കാട്ടിലേക്ക് വീണുപോയ കാറില്‍ നിന്നാണ് നാല്  വയസ്സുകാരികളായ ഇരട്ടകള്‍ സാഹസികമായി രക്ഷപ്പെട്ടത്. കാറിന്റെ പിന്‍വശത്തെ ജനലിലൂടെ പുറത്തുചാടിയ ഇരുവരും ദീര്‍ഘദൂരം കാല്‍നടയായി സഞ്ചരിച്ചതിന് ശേഷം ഹൈവേയില്‍ എത്തി സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. 

കാര്‍ വീണതിന്റെ ആഘാതത്തില്‍ തകര്‍ന്ന പിന്‍വശത്തെ ജനലിലൂടെയാണ് കുട്ടികള്‍ പുറത്തുകടന്നത്. 2017മോഡല്‍ നിസാന്‍ സെന്‍ട്ര ആയിരുന്നു കാര്‍. 200അടിയോളം മുകളിലേക്ക് നടന്നുകയറിയ കുട്ടികള്‍ ഹൈവേയിലെത്തി സഹായം തേടി. ആ വഴി യാത്രചെയ്ത ഒരാള്‍ തന്റെ വാഹനം നിര്‍ത്തി കുട്ടികളെ സഹായിക്കുകയായിരുന്നു. പക്ഷെ അപ്പോഴേക്കും തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടികളുടെ പിതാവിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

വെള്ളിയാഴ്ച വൈകിട്ട് വാഷിങ്ടണ്ണില്‍ ഉണ്ടായ അപകടത്തിലാണ് 47കാരനായ കോറി സിമ്മണ്‍സ് മരിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റാണ് സിമ്മണ്‍സ് മരിച്ചത്. ഇയാള്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 

ചെറിയ മുറിവുകള്‍ ഉണ്ടായിരുന്നതിനാല്‍ കുട്ടികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. "സാധാരണ കുട്ടികള്‍ ഇരുട്ടും കാടുമൊക്കെ കണ്ടാല്‍ പേടിക്കാറാണ് പതിവ്. പക്ഷെ ഇവര്‍ ആ പേടിയെ മറികടന്ന് അവരുടെ അച്ഛന് സഹായമെത്തിക്കാന്‍ ശ്രമിച്ചത് അമ്പരപ്പിക്കുന്നതാണ്. ഇത് ശരിക്കും ഹീറോയിക് ആയ പ്രവര്‍ത്തിയാണ്", ഹൈവേയില്‍ കുട്ടികളുടെ സഹായത്തിനെത്തിയ രക്ഷകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com