കാറക്കസ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന വെനസ്വേലയില്‍ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വെയ്‌ദോയെ മുപ്പത് രജ്യങ്ങള്‍ അംഗീകരിച്ചു. 11 ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും 19 യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളുമാണ് ഗ്വെയ്‌ദോയെ പ്രഡിഡന്റായി അംഗീകരിച്ചിരിക്കുന്നത്.
അര്‍ജന്റീന, ബ്രസീല്‍, കാനഡ, ചിലി, കൊളംബിയ, കോസ്റ്റ റിക, ഗ്വാട്ടിമാല, ഹോണ്ടുറാസ്, പനാമ, പരാഗൈ്വ, പെറു എന്നീ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ സൈന്യത്തെ ഉപയോഗിക്കാതെ ഭരണമാറ്റം നടത്തണമെന്ന് ആവശ്യപ്പെട്ടു. കാനഡയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഈ രാജ്യങ്ങള്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചത്.
സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മനി, യുകെ, ഹോളണ്ട്, ഫ്രാന്‍സ്, ഹംഗറി, ആസ്ട്രിയ, ഫിന്‍ലാന്‍ഡ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, ചെക് റിപബ്ലിക്, ലത്‌വിയ, ലിത്വാനിയ, എസ്‌തോനിയ, പോളണ്ട്, സ്വീഡന്‍, ക്രൊയേഷ്യ എന്നീ രാജ്യങ്ങളാണ് ഗ്വെയ്‌ദോയെ പിന്തുണച്ച് രംഗത്തെത്തിയത്.
നേരത്തെ അമേരിക്കയും ഗ്വെയ്‌ദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ നയങ്ങള്‍ വെനസ്വേലയ്ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് നിക്കോളാസ് മദുറോ പറഞ്ഞു. ജനുവരി ഇരുപത്തി മൂന്നിനാണ് രാജ്യത്തെ ആക്ടിങ് പ്രസിഡന്റായി ഗ്വെയ്‌ദോ സ്വയം പ്രഖ്യാപിച്ചത്.
ജനങ്ങളുടെ അഭിപ്രായം തള്ളിക്കളയരുതെന്ന തീരുമാനമാണ് യൂറോപ്യന്‍ യൂണിയന്‍ എടുത്തിരിക്കുന്നത്. ജനാധിപത്യ സര്‍ക്കാരിനെയാണ് വെനസ്വേലയിലെ ജനങ്ങള്‍ തിരഞ്ഞെടുത്തത്. സമാധാനവും നീതിപൂര്‍ണവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും സ്വസ്ഥമായി ജോലി ചെയ്ത് ജീവിക്കുന്നതിനാവശ്യമായ സാഹചര്യങ്ങളുമാണ് അവര്‍ക്ക് വേണ്ടതെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. രണ്ട് ദിവസമായി രാഷ്ട്രീയ അസ്ഥിരത തുടരുന്ന വെനസ്വേലയില്‍ 14 പേരാണ് ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടത്.
അമേരിക്കയുമാള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ച മദുറോ,രാജ്യത്തുള്ള അമേരിക്കന്‍ പ്രതിനിധികള്‍ ഉടന്‍ രാജ്യം വിടണമെന്നും അന്ത്യശാസനം നല്‍കിയിരുന്നു. വാഷിങ്ടണിലിരുന്ന് വെനസ്വേല ഭരിക്കാമെന്നത് അമേരിക്കയുടെ മോഹം മാത്രമാണെന്നും മദുറോ തുറന്നടിച്ചു. മദുറോയ്ക്ക് പിന്തുണയുമായി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. വെനസ്വേലയില്‍ ആഭ്യന്തര കലാപം സൃഷ്ടിക്കാനുള്ള അമേരിക്കന്‍ നീക്കം അപലപനീയമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. റഷ്യയ്ക്ക് പുറമേ തുര്‍ക്കിയും ക്യൂബയും ബൊളീവിയയുടെ ഇവോ മൊറേല്‍സും മദുറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ