മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഷെയ്ഖ് കേട്ടു; ലോകത്തിലെ ആദ്യ സമ്പൂര്‍ണ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഇനി മലയാളത്തിലും സേവനം

ലോകത്തിലെ ആദ്യ സമ്പൂര്‍ണ സ്മാര്‍ട് പൊലീസ് സ്‌റ്റേഷനായ ദുബായ് ജുമൈറ സ്‌റ്റേഷനില്‍ ഇനി മലയാളത്തിലും സേവനം
മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഷെയ്ഖ് കേട്ടു; ലോകത്തിലെ ആദ്യ സമ്പൂര്‍ണ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഇനി മലയാളത്തിലും സേവനം

ദുബായ്: ലോകത്തിലെ ആദ്യ സമ്പൂര്‍ണ സ്മാര്‍ട് പൊലീസ് സ്‌റ്റേഷനായ ദുബായ് ജുമൈറ സ്‌റ്റേഷനില്‍ ഇനി മലയാളത്തിലും സേവനം. സ്‌റ്റേഷന്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനപ്രകാരമാണു നടപടി.

 പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖാലിദ് അല്‍ മര്‍റി 'വെര്‍ച്വല്‍ ഗൈഡ്' എന്ന ഉപകരണം ധരിപ്പിച്ചു. കുറ്റകൃത്യം നടന്ന സ്ഥലവും മറ്റും ത്രിഡിയില്‍ കാണാവുന്ന സംവിധാനമാണിത്. നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 

യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരമായിരുന്നുവെന്ന് മുഖ്യമന്ത്രി  പറഞ്ഞിരുന്നു.  ദുബായ് മര്‍മൂം പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും അദ്ദേഹം പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി പിണറായി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും മുഖ്യമന്ത്രി പങ്കുവച്ചു.

'യുഎഇയില്‍ എണ്‍പത് ശതമാനത്തോളം മലയാളികളാണ്. തന്റെ കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികളാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് മലയാളികള്‍ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്'- യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചോദ്യം ആഹ്‌ളാദമുളവാക്കുന്നതായിരുന്നു. മലയാളികള്‍ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണ് കാണുന്നതെന്ന ഉത്തരമാണ് ഷെയ്ഖ് മുഹമ്മദിന് സന്തോഷപൂര്‍വം നല്‍കിയത്.

ഊഷ്മളമായ സ്വീകരണമാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കൊട്ടാരത്തില്‍ ലഭിച്ചത്. കേരളം സന്ദര്‍ശിക്കാന്‍ ഷെയ്ഖ് മുഹമ്മദിനെ ക്ഷണിച്ചു. കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും നല്ല അഭിപ്രായമാണ് ഷെയ്ഖ് മുഹമ്മദ് പങ്കുവെച്ചത്. കേരളത്തില്‍ എന്തെല്ലാം കാഴ്ചകളാണ് കാണാനുള്ളതെന്നു ഷെയ്ഖ് ആരാഞ്ഞു. സെപ്റ്റംബര്‍ മാസം കേരളം സന്ദര്‍ശിക്കാന്‍ നല്ല സമയമാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.

ദുബായ് മര്‍മൂം പാലസിലാണ് കൂടിക്കാഴ്ച നടത്തിയത്. യുഎഇയിലെ ഇന്ത്യന്‍ അംബാഡര്‍ നവദീപ് സിംഗ് സൂരി, യു എ ഇ മന്ത്രി റീം അല്‍ ഹാഷിമി, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ എന്നിവര്‍ കൂടെയുണ്ടായി- അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com