ഹേഗ്: പ്രചാരണത്തിനായി രാജ്യാന്തര നീതിന്യായ കോടതിയെ പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്യുന്നതായി ഇന്ത്യ. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്നുമുതല്‍ ഹേഗിലെ കോടതിയില്‍ ആരംഭിച്ച വാദത്തിനിടെയാണ് ഇന്ത്യയുടെ ആരോപണം. ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ സൈനിക കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചത്.
നാലുദിവസം നീണ്ടുനില്‍ക്കുന്ന വാദത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച പാക്കിസ്ഥാന്റെ വിയന്ന കണ്‍വെന്‍ഷന്‍ ലംഘനമാണ് ഇന്ത്യ മുഖ്യമായി ഉന്നയിച്ചത്. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്കായി ഹാജരായത്.
നിഷ്‌കളങ്കനായ ഒരു ഇന്ത്യക്കാരന്റെ ജീവിതം അപകടാവസ്ഥയില്‍ നില്‍ക്കുന്ന ഒരു ദൗര്‍ഭാഗ്യകരമായ കേസാണിതെന്ന് ഹരീഷ് സാല്‍വെ വാദിച്ചു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പാക്കിസ്ഥാന്‍ ഉന്നയിക്കുന്നത്. കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലര്‍ സഹായം നല്‍കാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് അന്യായമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പ്രചാരണത്തിനായാണ് പാക്കിസ്ഥാന്‍ ഈ കേസ് ദുരുപയോഗം ചെയ്യുന്നത് എന്നതില്‍ ഒരു സംശവുമില്ല. യാതൊരു കാലതാമസവും കൂടാതെ കോണ്‍സുലര്‍ സഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ ബാധ്യസ്ഥമാണെന്നും ഇന്ത്യ വാദിച്ചു.
കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലര്‍ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് 13 തവണ പാക്കിസ്ഥാനെ ഇന്ത്യ സമീപിച്ചു. എന്നാല്‍ പാക്കിസ്ഥാന്‍ ഈ ആവശ്യം തളളിയതായും ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയുടെ ചാരനെന്ന് മുദ്രകുത്തി 2017 ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ചത്. തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുകയും ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ