ട്രംപുമായി തര്‍ക്കം; ലോകബാങ്ക് പ്രസിഡന്റ് രാജിവെച്ചു

കാലാവധി തീരാന്‍ മൂന്നുവര്‍ഷം കൂടി അവശേഷിക്കേ, അപ്രതീക്ഷിതമായാണ് രാജി
ട്രംപുമായി തര്‍ക്കം; ലോകബാങ്ക് പ്രസിഡന്റ് രാജിവെച്ചു

വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ചു. കാലാവധി തീരാന്‍ മൂന്നുവര്‍ഷം കൂടി അവശേഷിക്കേ, അപ്രതീക്ഷിതമായാണ് രാജി. കാലാവസ്ഥ വ്യതിയാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുളള അഭിപ്രായഭിന്നതയാണ് രാജിക്കുളള മുഖ്യകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി ഒന്നിന് താന്‍ സ്ഥാപനത്തോട് വിടപറയുമെന്ന് കാണിച്ച് ലോകബാങ്ക് ജീവനക്കാര്‍ക്ക് ജിം യോങ് കിം ഇ-മെയില്‍ സന്ദേശം നല്‍കി. വികസ്വര രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് കത്തില്‍ പറയുന്നു.

ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്ത്  ജിം യോങ് കിമ്മിന്റെ പ്രസിഡന്റ് പദവിയുടെ കാലാവധി രണ്ടുതവണ നീട്ടി നല്‍കിയിരുന്നു. ഒബാമയുടെ ആശീര്‍വാദത്തോടെ ഹരിത ഊര്‍ജ്ജം പദ്ധതികള്‍ക്ക് കൂടൂതല്‍ ഊന്നല്‍ നല്‍കി ലോകബാങ്കിനെ മുന്നോട്ടുനയിക്കുകയായിരുന്നു ജിം യോങ് കിം. എന്നാല്‍ ട്രംപ് അധികാരമേറ്റത്തോടെ, വ്യവസായ മുന്നേറ്റം ലക്ഷ്യമിട്ട് കല്‍ക്കരി ഉല്‍പ്പാദനം പുനരുജ്ജീവിപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ചു. പരിസ്ഥിതിക്ക് ദോഷകരമായ കല്‍ക്കരിയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുളള ട്രംപിന്റെ നടപടിയില്‍ ജിം യോങ് കിമ്മിന് അതൃപതി ഉളളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

 കഴിഞ്ഞ മാസം കാലാവസ്ഥ വൃതിയാനം തടയുന്നതിന് 20000 കോടി ഡോളര്‍ ചെലവിടുമെന്ന് ലോകബാങ്ക് പ്രഖ്യാപിച്ചിരുന്നു. നിലവിലുളള നിക്ഷേപം ഇരട്ടിയാക്കാനായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് കാലാവസ്ഥ വ്യതിയാനത്തില്‍ ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജിം യോങ് കിമ്മിന്റെ രാജിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com