സിംഗപ്പൂർ: മലേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് പൂച്ചക്കുട്ടികളെ കടത്താൻ ശ്രമിച്ചയാളെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി. ട്രൗസറിൽ ഒളിപ്പിച്ച് നാല് പൂച്ചകുട്ടികളെ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. 45കാരനായ യുവാവാണ് സംഭവത്തിൽ പിടിയിലായത്.
ഇയാളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ പരിശോധിക്കുന്നതിനായി നിർത്തിയപ്പോഴാണ് ഇവർക്കൊപ്പം പൂച്ചകളെ കണ്ടെത്തിയത്. സിംഗപ്പൂർ-മലേഷ്യൻ അതിർത്തിയിലെ ചെക്ക് പോസ്റ്റിന് സമീപത്തുവച്ചായിരുന്നു പരിശോധന. കാറിൽനിന്ന് പൂച്ചകുട്ടിയുടെ കരച്ചിൽ കേട്ടതിനേത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ട്രൗസറിൽനിന്ന് പൂച്ചകുട്ടിയെ ഉദ്യോഗസ്ഥർ കണ്ടെത്തി.
കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ യുവാവിന് ഒരു വർഷം വരെ ജയിൽ ശിക്ഷയും അഞ്ച് ലക്ഷത്തോളം രൂപ പിഴയും ലഭിച്ചേക്കുമെന്നാണ് സൂചന. പൂച്ചകുട്ടികളെ സിംഗപ്പൂരിലേക്ക് കൊണ്ടുവന്നതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും വളർത്തുമൃഗമെന്ന രീതിയിൽ അവയെ രാജ്യത്ത് വിൽക്കാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സിഗരറ്റ് പോലുള്ളവ കടത്താൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും പൂച്ചക്കുട്ടികളെ വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം ആദ്യമാണെന്നും ഇവർ പറഞ്ഞു. പിടികൂടിയ പൂച്ചകുട്ടികൾ സുരക്ഷിതരാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ