ആപ്പിൾ ഐ ഫോൺ വാങ്ങണമെങ്കിൽ കിഡ്നി വരെ വിൽക്കേണ്ടി വരും. ആളുകൾക്കിടയിൽ തമാശയായി പറയുന്ന ഒരു കാര്യമാണ്. എന്നാൽ ഇതും സംഭവിച്ചതായുളള വാർത്തകളാണ് പുറത്തുവരുന്നത്. ഒരു പടി കൂടി കടന്ന് കിഡ്നി വിറ്റ ചൈനീസ് സ്വദേശി ഗുരുതരാവസ്ഥയിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചൈനയിലാണ് ആപ്പിളിന്റെ ഐ ഫോണും ഐ പാഡും വാങ്ങാൻ വർഷങ്ങൾക്ക് മുൻപ് യുവാവ് കിഡ്നി വിറ്റത്.എട്ട് വർഷങ്ങൾക്ക് മുന്‍പ് നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ഗുരുതരാവസ്ഥയിലാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
2011ലാണ് സംഭവം. പതിനേഴ് വയസ്സുള്ളപ്പോഴാണ് വാങ് ഷാങ്‌കുൻ എന്ന യുവാവ് ശസ്ത്രിക്രിയയിലൂടെ വലതുഭാഗത്തെ വൃക്ക നീക്കം ചെയ്തത്. ആപ്പിളിന്റെ ഐഫോൺ, ഐ പോഡ് ഉത്പ്പന്നങ്ങൾ വാങ്ങുന്നതിന് പണം കണ്ടെത്താന്‍ വൃക്ക വിൽക്കാനായിരുന്നു യുവാവിന്റെ തീരുമാനം.
4500 ഓസ്ട്രേലിയൻ ഡോളറിന് കിഡ്നി വിറ്റ യുവാവ് ആഗ്രഹിച്ച ഐഫോണും ഐപാഡും സ്വന്തമാക്കുകയും ചെയ്തു.ശസ്ത്രക്രിയയ്ക്ക് പിന്നാലെ രണ്ടാമത്തെ വൃക്കയിൽ തകരാർ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ നടത്തിയ ശസ്ത്രക്രിയയെത്തുടർന്നുണ്ടായ അണുബാധയാണ് യുവാവിന് വിനയായത്.
നിയമവിരുദ്ധ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അഞ്ച് ഡോക്ടർമാരെയും അവയവ വിൽപ്പനയുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെയും 2012ല്‍ അറസ്റ്റ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ