കൊലാലംപുർ: ലൈംഗികാതിക്രമം തടയാൻ പെൺകുട്ടികൾ മാന്യമായി വസ്ത്രം ധരിക്കണമെന്ന നിർദേശവുമായി മലേഷ്യൻ സർക്കാർ. ഇത്തരം നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രൈമറി സ്കൂളിലെ പാഠപുസ്തകത്തിൽ മാറ്റം വരുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
ആമിറ എന്ന പെൺകുട്ടിക്ക് ലൈംഗികാതിക്രമങ്ങൾ തടയാൻ ശരിയായ രീതിയിൽ വസ്ത്രം ധരിക്കാൻ മാതാപിതാക്കൾ ഉപദേശം നൽകുന്നതാണ് പാഠപുസ്തകത്തിലെ പ്രതിപാദ്യം. വസ്ത്രം മാറുമ്പോൾ വാതിലടക്കണമെന്നും തനിച്ച് ഏതെങ്കിലും സ്ഥലത്ത് കഴിയുന്നത് ഒഴിവാക്കണമെന്നും
പുസ്തകത്തിൽ ഉപദേശം നൽകുന്നുണ്ട്. അതിക്രമങ്ങൾ തടയുന്നതിൽ ആമിറ പരാജയപ്പെട്ടാൽ, കുടുംബത്തിന് അപമാനകരമാവുമെന്നും കൂട്ടുകാർക്കിടയിൽ ഒറ്റപ്പെടുമെന്നും പുസ്തകത്തിൽ പറയുന്നു.
പവിത്രത എങ്ങനെ സംരക്ഷിക്കാം എന്ന പേരിൽ ഒമ്പതു വയസ്സുള്ള പെൺകുട്ടിയുടെ ചിത്രം സഹിതം വാചകങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം രൂക്ഷമായത്. സ്വന്തം കുറ്റംകൊണ്ടാണ് പീഡിപ്പിക്കപ്പെടുന്നതെന്ന തെറ്റിദ്ധാരണ പെൺകുട്ടികളിൽ വളരെ ചെറുപ്രായത്തിൽതന്നെ കുത്തിവെക്കുകയാണ് ഇതുവഴിയെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ പാഠപുസ്തകങ്ങളിലെ വിവാദ ഭാഗം സ്റ്റിക്കർ ഉപയോഗിച്ച് മറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ