ലാഹോര്‍ : അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഹൃദയംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയതിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈദ്യ പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ തിരികെ ജയിലിൽ പ്രവേശിപ്പിച്ചു.
ലാഹോറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയിലാണ് പരിശോധനകള്‍ നടത്തിയത്. ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് തിരികെ ജയിലിലേക്ക് കൊണ്ടുപോയത്.
നവാസ് ഷെരീവിനെ ജയിലില്‍ പരിശോധിക്കാനെത്തിയ അദ്ദേഹത്തിന്റെ ഡോക്ടര്‍ അദനന്‍ ഖാന്‍ ആണ് ജയിലില്‍ ചികിത്സ സാധ്യമല്ലെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശിച്ചത്. അദ്ദേഹത്തെ മുമ്പ് പരിശോധിച്ച പ്രത്യേക മെഡിക്കല്‍സംഘവും ഷെരീഫിന്റെ ആരോഗ്യസ്‌ഥിതി സംബന്ധിച്ച ആശങ്ക പങ്കുവച്ചിരുന്നു.
ഷരീവിന്റെ ആരോഗ്യനിലയിൽ ആശങ്ക പങ്കുവച്ച് മകൾ മറിയവും ഷരീഫിന്റെ സഹോദരനും രംഗത്തെത്തിയിരുന്നു. നാല് തവണ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ് നവാസ് ഷെരീഫ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ