ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാണാതായ അന്‍പത്തിയേഴുകാരനെ വളര്‍ത്തുനായ്ക്കള്‍ തിന്നതാണെന്നു പൊലീസ് ക്‌ണ്ടെത്തി. ടെക്‌സാസിലാണ് സംഭവം. ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് തിന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ടെക്‌സാസിലെ വീനസില്‍ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഫ്രെഡിയുടെ താമസം. ഫ്രെഡിക്കൊപ്പം 18 വളര്‍ത്തുനായ്ക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഫ്രെഡിക്കു രണ്ടാഴ്ചയിലൊരിക്കല്‍ ബന്ധുക്കളോടൊപ്പം പുറത്തുപോകുന്ന പതിവുണ്ട്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെ കാണാതായപ്പോഴാണ് പൊലീസില്‍ പരാതി ലഭിച്ചത്.
ബന്ധുക്കള്‍ വീട്ടുവളപ്പില്‍ കയറാന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തുനായ്ക്കളുടെ എതിര്‍പ്പു മൂലം കഴിഞ്ഞില്ല. തുടര്‍ന്നു പൊലീസ് സംഘം പരിശോധനയ്‌ക്കെത്തുകയായിരുന്നു. പൊലീസ് സംഘവും പലതവണ ഫ്രെഡിയുടെ വീട്ടുവളപ്പില്‍ കയറി പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തുനായ്ക്കള്‍ സമ്മതിച്ചില്ല.
ഇതിനിടെ വീട്ടുവളപ്പില്‍നിന്ന് മനുഷ്യന്റെ എല്ലുകളുടെ അവശിഷ്ടങ്ങള്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ കൂടുതല്‍ എല്ലിന്‍കഷണങ്ങള്‍ കണ്ടെത്തി. ഡി.എന്‍.എ. പരിശോധനയനലാണ് മരിച്ചത് ഫ്രെഡിയാണെന്നു തിരിച്ചറിഞ്ഞത്.
ഇതിനുപിന്നാലെ നായ്ക്കളുടെ വിസര്‍ജ്യത്തില്‍നിന്ന് മനുഷ്യന്റെ തലമുടി കണ്ടെടുക്കുകയും ചെയ്തു. ഫ്രെഡിയുടെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും വിസര്‍ജ്യത്തില്‍നിന്ന് കണ്ടെടുത്തു. ഇതോടെ ഫ്രെഡിയെ വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതാകുമെന്ന സംശയം ബലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച എല്ലിന്‍ കഷണങ്ങളുടെ ഡി.എന്‍.എ. പരിശോധനഫലം പുറത്തുവന്നതോടെ ഇക്കാര്യം സ്ഥീകരികരിക്കുകയായിരുന്നു.
ഫ്രെഡി മരിച്ചതിനു ശേഷം വളര്‍ത്തു നായ്ക്കള്‍ തിന്നതാണോ അതോ ഇയാളെ കൊന്നുതിന്നതാണോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ