വാഷിങ്ടണ്‍: പ്രക്ഷുബ്ധമായ തിരമാലകളെ കീറിമുറിച്ച് കുതിച്ചുപായുന്ന മുങ്ങിക്കപ്പല്‍. സിനിമാ മോഡലില്‍ ചേസിംഗുമായി കോസ്റ്റ് ഗാര്‍ഡും. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മുങ്ങിക്കപ്പലിന് മുകളിലേക്ക് കോസ്റ്റ്ഗാര്‍ഡിലെ ഉദ്യോഗസ്ഥര്‍ ചാടിയിറങ്ങി. മുങ്ങിക്കപ്പലിലുള്ളവരെ കീഴ്‌പ്പെടുത്തി അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡ് നടത്തിയത്. വന്‍ മയക്കുമരുന്ന് വേട്ട.
പസഫിക്ക് സമുദ്രത്തിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെച്ച് ജൂണ്‍ 18നാണ് സംഭവം. പെട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തുന്നത്. ലഹരിമരുന്ന് മാഫിയയുടേതാണെന്ന് മനസ്സിലാക്കിയ അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡ് മുങ്ങിക്കപ്പലിന് പിന്നാലെ പാഞ്ഞു.
അതിസാഹസികമായി പിന്തുടര്‍ന്ന് മുങ്ങിക്കപ്പലിലുള്ള മൂന്നുപേരെ കീഴടക്കിയാണ് കോസ്റ്റ് ഗോര്‍ഡ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടുന്നത്. കോസ്റ്റ് ഗോര്‍ഡിന്റെ 'ഓപ്പറേഷൻ' വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കുതിച്ചു പായുന്ന മുങ്ങിക്കപ്പലിന് മുകളിലേക്ക് മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ ജീവന്‍ പണയം വെച്ച് എടുത്ത് ചാടുന്നതും, മുങ്ങിക്കപ്പലില്‍ നിന്ന് ഒരാള്‍ കൈയുയര്‍ത്തി കീഴടങ്ങുന്നതും വീഡിയോയില്‍ കാണാം.
17,000 പൗണ്ട് വരുന്ന കൊക്കെയിന്‍ ആണ് തീരസേന അതിസാഹസികമായി പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് ഏകേദശം 1590 കോടിയിലധികം വില വരും. അമേരിക്കയിലേക്ക് 80 ശതമാനവും ലഹരിമരുന്ന് എത്തുന്നത് പസഫിക്ക് സമുദ്രം വഴിയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ അതിസാഹസിക ലഹരിവേട്ട അവരെ പിന്തടര്‍ന്ന് മുകളില്‍ പറന്ന സൈനിക ഹെലികോപ്റ്ററാണ് ചിത്രീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ