ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. വ്യക്കരോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മസൂദ് അസര്‍ മരിച്ചതായി പാകിസ്ഥാനിലെ ചില പ്രാദേശിക വാര്‍ത്താമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ അറിയിച്ചു. സൈനിക ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. എന്നാല്‍ ഇക്കാര്യത്തില്‍ പാക് സര്‍ക്കാരോ സൈന്യമോ സ്ഥിരീകരണം നടത്തിയിട്ടില്ല.
പാകിസ്ഥാനിലുള്ള മസൂദ് അസറിന്റെ രണ്ട് വൃക്കകളും തകരാറിലാണെന്നും റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ഡയാലിസിസിന് വിധേയനായി വരികയാണെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അസര്‍ പാകിസ്ഥാനിലുണ്ടെന്നും രോഗബാധിതനായി അവശനിലയില്‍ കഴിയുകയാണെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
മസൂദ് അസര്‍ വൃക്കരോഗിയെന്നും സൈനിക ആശുപത്രിയില്‍ ഡയാലിസിസ് നടത്തുകയാണെന്നും പാക് സേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പാക് ആര്‍മിയുടെ ആസ്ഥാനമായ റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ കൃത്യമായി അസര്‍ ഡയാലിസിസിന് എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസൂദ് അസര്‍ മരിച്ചതായുളള റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അല്‍ ഖ്വെയ്ദ ഭീകരനായിരുന്ന ഒസാമ ബിന്‍ ലാദന്റെ അടുത്ത സുഹൃത്തും അനുയായിയും ആയിരുന്നു അസര്‍. യുകെയിലെ മോസ്‌കുകളില്‍ നടത്തിയ സ്‌ഫോടനക്കേസുകളിലും ഇയാള്‍ മുഖ്യസൂത്രധാരനായിരുന്നു. കാണ്ഡഹാറില്‍ വച്ച് ഇന്ത്യന്‍ വിമാനം റാഞ്ചിയാണ് അസറിന്റെ അനുയായികള്‍ ഇന്ത്യയില്‍ നിന്നും ഇയാളെ മോചിപ്പിച്ചത്. അസര്‍ മോചിതനായതിന് പിന്നാലെ ജയ്ഷ് ഇ മുഹമ്മദിന്റെ ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ വളര്‍ന്നതായും ആക്രമണങ്ങള്‍ വര്‍ധിച്ചതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ