'ഞാന്‍ അയാളെ വളരെ സ്‌നേഹിക്കുന്നു. ഇനിയും കാത്തിരിക്കാനാകില്ല... '; മുന്‍കാമുകനെ ചൊടിപ്പിച്ചത് പ്രീതിയുടെ നിലപാട് മാറ്റമോ ?; ഇന്ത്യന്‍ ഡോക്ടറുടെ മരണത്തില്‍ ദുരൂഹത തുടരുന്നു

പ്രീതിയുടെ മൃതദേഹം കിട്ടിയതിന്  340 കിലോമീറ്റര്‍ മാറിയാണ് ഹര്‍ഷവര്‍ധന്‍ മരിച്ചുകിടന്നത്
'ഞാന്‍ അയാളെ വളരെ സ്‌നേഹിക്കുന്നു. ഇനിയും കാത്തിരിക്കാനാകില്ല... '; മുന്‍കാമുകനെ ചൊടിപ്പിച്ചത് പ്രീതിയുടെ നിലപാട് മാറ്റമോ ?; ഇന്ത്യന്‍ ഡോക്ടറുടെ മരണത്തില്‍ ദുരൂഹത തുടരുന്നു

മെല്‍ബണ്‍ : ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദന്തഡോക്ടറുടെ മൃതദേഹം കാറില്‍ സ്യൂട്ട് കേസിലാക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരുഹത നീക്കാനാകാതെ പൊലീസ്. കൊലപാതകത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന മുന്‍കാമുകനും രോഡപകടത്തില്‍ മരിച്ചതോടെയാണ് അന്വേഷണ സംഘം മുന്നോട്ടുള്ള വഴി തെളിയാതെ കുഴങ്ങുന്നത്. ഇന്ത്യക്കാരിയായ ദന്ത ഡോക്ടര്‍ പ്രീതി റെഡ്ഡിയുടെ മൃതേദഹമാണ്, ശരീരമാകെ പരിക്കുകളോടെ സ്യൂട്ട് കേസില്‍ ഒടിച്ചു മടക്കിയ നിലയില്‍ സിഡ്‌നിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട കാറില്‍ കണ്ടെത്തിയത്. 

സംഭവത്തിന് പിന്നാലെ പ്രീതിയുടെ മുന്‍ കാമുകന്‍ ഡോ. ഹര്‍ഷവര്‍ധന്‍ നാരദെയും കാറപകടത്തില്‍ മരിച്ചതായി പൊലീസ് കണ്ടെത്തി. പ്രീതിയുടെ മൃതദേഹം കിട്ടിയതിന്  340 കിലോമീറ്റര്‍ മാറിയാണ് ഹര്‍ഷവര്‍ധന്‍ മരിച്ചുകിടന്നത്. ഹര്‍ഷവര്‍ധന്‍ ഓടിച്ച ബിഎംഡബ്ല്യു കാര്‍ ന്യൂ ഇംഗ്ലണ്ട് ഹൈവേയില്‍ ട്രക്കില്‍ ഇടിച്ചുണ്ടായ അപകടത്തിലാണു മരണം സംഭവിച്ചത്. മുന്‍ കാമുകിയെ കാണാനില്ലെന്നു പരാതി വന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു വാഹനാപകടമെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പറയുന്നു.

വാഹനാപകടം ഹര്‍ഷവര്‍ധന്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രീതിയുടെ മരണത്തില്‍ തന്റെ നേര്‍ക്ക് അന്വേഷണം വരുമെന്ന ഭീതിയാണ് അപകടം ഉണ്ടാക്കിയതിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ടാംവര്‍ത്തില്‍നിന്നു സിഡ്‌നിയിലേക്കു 400 കിലോമീറ്റര്‍ യാത്ര ചെയ്ത് തുടര്‍പഠനത്തിനെന്ന പേരില്‍ ഹര്‍ഷവര്‍ധന്‍ എത്തിയതിന്റെ പ്രധാന ഉദ്ദേശ്യം പ്രീതിയെ കാണുക എന്നതായിരിക്കണമെന്നും പൊലീസ് സംശയിക്കുന്നു.

ഇതിനിടെ പ്രീതിയുടെ മൊബൈല്‍ ചാറ്റുകള്‍ വെളിയില്‍ വന്നു. മെല്‍ബണിലെ പുതിയ കാമുകനെക്കുറിച്ചാണ് ചാറ്റുകളേറെയും. ഞാന്‍ അയാളെ വളരെ സ്‌നേഹിക്കുന്നു. ഇനിയും കാത്തിരിക്കാനാകില്ല. കല്യാണത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നു... എന്നിങ്ങനെ പോകുന്നു പ്രീതിയുടെ ചാറ്റുകള്‍. 

ഇക്കാര്യം മുന്‍ കാമുകന്‍ ഹര്‍ഷവര്‍ധനെയും പ്രീതി അറിയിച്ചു. 'ഞാന്‍ പോവുകയാണ്. നീയും അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു' എന്നൊരു സന്ദേശം പ്രീതി ഹര്‍ഷവര്‍ധന് കൈമാറി. ഇതാണ് ഹര്‍ഷവര്‍ധനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ശനിയാഴ്ച ഹര്‍ഷവര്‍ധനൊപ്പം ഡിന്നര്‍ കഴിച്ച് സന്തോഷപൂര്‍വം പിരിയാമെന്ന് പ്രീതി വിചാരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഹോട്ടലിലെത്തി. രാത്രി ഏഴു മണിക്കു കോണ്‍ഫറന്‍സ് തീരുന്നതു വരെ രണ്ടുപേരും ഹോട്ടലിലുണ്ടായിരുന്നു.

ഇരുവരും സന്തോഷത്തോടെ ഹോട്ടല്‍ ലോബിയില്‍ സംസാരിക്കുന്നതു കണ്ടതായി പ്രീതിയുടെയും ഹര്‍ഷവര്‍ധന്റെയും പൊതുസുഹൃത്തായ സഹപ്രവര്‍ത്തകന്‍ ഓര്‍മിച്ചു. ഇരുവരുടെയും പെരുമാറ്റത്തില്‍ യാതൊരു അസ്വാഭാവികതയും തോന്നിയില്ല. എന്നാല്‍ കോണ്‍ഫറന്‍സിനു പിന്നാലെ ഹര്‍ഷവര്‍ധന്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചത് ഇപ്പോള്‍ അസ്വാഭാവികമായി തോന്നുന്നുവെന്ന് സഹപ്രവര്‍ത്തകന്‍ പൊലീസിനോട് പറഞ്ഞു. 


കൂടിക്കാഴ്ചയ്ക്കു മണിക്കൂറുകള്‍ക്കുശേഷം പുലര്‍ച്ച 2.15ന് സിഡ്‌നി സ്റ്റ്രാന്‍ഡ് ആര്‍ക്കേഡിലെ മക്‌ഡൊണാള്‍ഡ്‌സിലെ സിസിടിവിയില്‍ പ്രീതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കൗണ്ടറില്‍ നിന്നിരുന്ന പ്രീതി കുറച്ചുസമയം പിന്നിട്ടപ്പോള്‍ ഒറ്റയ്ക്കു പുറത്തിറങ്ങുകയും മാര്‍ക്കറ്റ് സ്ട്രീറ്റിലേക്കു നടന്നു പോകുന്നതുമാണു ദൃശ്യത്തിലുള്ളത്. അഞ്ച് മിനുറ്റ് കഴിഞ്ഞുള്ള മറ്റൊരു ദൃശ്യത്തില്‍ പ്രീതി ഒരു ഹോട്ടലിലേക്കു കയറിപോകുന്നതും കാണാം.

ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടുകാരെ വിളിച്ച പ്രീതി, പ്രഭാതഭക്ഷണത്തിനു ശേഷം പെന്റിത്തിലെ വീട്ടിലേക്ക് തിരികെയെത്തുമെന്ന് അറിയിച്ചിരുന്നു. ഇതോടെ 11 മണിക്ക് ശേഷമാണ് പ്രീതിയുടെ കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഞായറാഴ്ച ഉച്ചതിരിഞ്ഞു ഹോട്ടലിലെ ചുമട്ടുകാരന്റെ സഹായത്തോടെ ഹര്‍ഷവര്‍ധന്‍ വലിയൊരു സൂട്ട്‌കെയ്‌സ് കാറിലേക്കു മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇത് പ്രീതിയുടെ മൃതദേഹമാണെന്നാണ് സംശയിക്കപ്പെടുന്നത്. 

പ്രീതിയെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രി സിഡ്‌നിയുടെ കിഴക്കന്‍ പ്രാന്തപ്രദേശത്തുനിന്നാണ് ഉപേക്ഷിക്കപ്പെട്ട കാറില്‍  പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രീതിയെ കാണാനില്ലെന്ന പരാതിക്കുപിന്നാലെ ഹര്‍ഷവര്‍ധനെ ചോദ്യം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com