ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരകന്‍ ഹാഫീസ് സയീദിനെ ഭീകരവാദി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഐക്യരാഷ്ട്ര സഭ തള്ളി. ഹാഫീസ് സയീദുമായി അഭിമുഖം നടത്താനുള്ള യുഎന്‍ സംഘത്തിന് പാകിസ്താന്‍ വിസ നിഷേധിച്ചതിന് പിന്നാലെയാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ തള്ളിയത്.
യാത്രാവിലക്ക് നേരിടുന്നവരുടെ പട്ടികയില്‍ നിന്ന് സയീദിനെ ഒഴിവാക്കാനുള്ള അപേക്ഷയില്‍ തീരുമാനം എടുക്കുന്നതിനാണ് ഉദ്യോഗസ്ഥര്‍ ഹാഫിസ് സയീദിനെ കാണാന്‍ തീരുമാനിച്ചിരുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജമാത്ത് ഉദ്ധവ സ്ഥാപകനും ലഷ്‌കര്‍ ഇ തൊയ്ബ സഹസ്ഥാപകനുമായ ഹാഫിസ് സയീദിനെ യുഎന്‍ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ആവശ്യപ്രകാരമായിരുന്നു അത്.
166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദാണെന്ന് ഇന്ത്യ തെളിവ് സഹിതം ബോധിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു യുഎന്‍ രക്ഷാസമിതിയുടെ നടപടി. എന്നാല്‍ തന്നെയും തന്റെ സംഘടനകളെയും ഭീകരവാദ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹാഫിസ് സയീദ് യുഎന്‍ രക്ഷാസമിതിക്ക് അപേക്ഷ നല്‍കുകയായിരുന്നു.
അതിനിടെ, ഹാഫിസ് സയീദിന്റെ അപേക്ഷ പരിഗണിച്ച യുഎന്‍ സംഘം അദ്ദേഹവുമായി അഭിമുഖം നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഹാഫിസ് സയീദുമായി അഭിമുഖം നടത്താനുള്ള യുഎന്‍ സംഘത്തിന് പാകിസ്താന്‍ വിസ നിഷേധിച്ചതാണ് ഈ നടപടിക്ക് തിരിച്ചടിയായത്. ഇതിനുപിന്നാലെയാണ് ഹാഫിസ് സയീദിന്റെ അപേക്ഷ യുഎന്‍ തള്ളിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ