വാഷിങ്ടണ്‍: ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം നിരവധി മൃതദേഹങ്ങള്‍ ഇവിടെ നിന്നും മാറ്റിയിരുന്നതായി വെളിപ്പെടുത്തല്‍. പാക് അധീന കശ്മീരിലെ ഗില്‍ജിത് സ്വദേശിയായ സെന്‍ജെ ഹസ്‌നാന്‍ സെറിങാണ് ഇക്കാര്യം അറിയിച്ചത്. ആക്ടിവിസ്റ്റായ സെറിങ് ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇയാള്‍ ഇപ്പോള്‍ അമേരിക്കയിലാണുള്ളത്.
നിരവധി മൃതദേഹങ്ങള്‍ ബാലകോട്ടില്‍ നിന്ന് പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്ക് മാറ്റിയതായി ഒരു ഉര്‍ദു മാധ്യമത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നും സെന്‍ജെ ഹസ്‌നാന്‍ പറയുന്നു. ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ 200 ഭീകരര്‍ മരിച്ചെന്ന് പാക് സൈനിക ഓഫീസര്‍ അറിയിച്ചെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാക് സൈനികോദ്യോഗസ്ഥന്‍ ആശ്വസിപ്പിക്കുന്ന വീഡിയോയും ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭീകരര്‍ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകുമെന്നും അവര്‍ ശത്രുക്കളോട് പോരാടാന്‍ പാക് സര്‍ക്കാരിനെ സഹായിച്ചവരാണെന്നും സൈനികോദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
എന്നാല്‍ ഈ വീഡിയോയുടെ ആധികാരികതയില്‍ തനിക്ക് ഉറപ്പില്ലെന്ന് സെന്‍ജെ സെറിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കാടിലും കൃഷിയിടത്തിലുമാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയതെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. എന്നാല്‍ ബാലാകോട്ടെയ്ക്ക് ഒരു മാധ്യമങ്ങളെയും പാകിസ്ഥാന്‍ കയറ്റുന്നില്ല.
പാകിസ്ഥാന്റെ വാദം ശരിയെങ്കില്‍ ഈ പ്രദേശം ആര്‍ക്കും പ്രവേശനമില്ലാതെ, അടച്ചുസൂക്ഷിക്കുന്നതിന്റെ കാരണം പാകിസ്ഥാന്‍ വ്യക്തമാക്കണം. പാകിസ്ഥാന്‍ കാടെന്ന് പറയുമ്പോള്‍, ജെയ്‌ഷെ മുഹമ്മദ് ഇവിടെ തങ്ങളുടെ മദ്രസ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് അവകാശപ്പെടുന്നതെന്നും സെന്‍ജെ സെറിങ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ