'ഈ വസ്ത്രം പ്രകോപനമുണ്ടാക്കും'; മോശം വസ്ത്രം ധരിച്ചെന്നാരോപിച്ച് യുവതിയെ വിമാനത്തില്‍ കയറ്റിയില്ല; വിവാദം

'ഈ വസ്ത്രം പ്രകോപനമുണ്ടാക്കും'; മോശം വസ്ത്രം ധരിച്ചെന്നാരോപിച്ച് യുവതിയെ വിമാനത്തില്‍ കയറ്റിയില്ല; വിവാദം

വിമാനത്താവളത്തിലെ സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തില്‍ കയറാനെത്തിയപ്പോഴാണു ജീവനക്കാര്‍ എമിലിയെ തടഞ്ഞത്

ലണ്ടന്‍; മോശം വസ്ത്രം ധരിച്ചു എന്നാരോപിച്ച് യുവതിയെ വിമാനത്തില്‍ കയറ്റാന്‍ വിസ്മതിച്ച് വിമാന ജീവനക്കാര്‍. പ്രകോപനപരമായ വസ്ത്രം ധരിച്ചു എന്ന് പറഞ്ഞാണ് യുവതിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. യുകെയിലാണ് സംഭവമുണ്ടായത്. ബിര്‍മിങ്ഹാമില്‍നിന്ന് കാനറി ദ്വീപിലേക്കു പോകാന്‍ വിമാനത്തില്‍ കയറാനെത്തിയ യുവതിയോടാണ് വിമാന ജീവനക്കാര്‍ മോശമായി പെരുമാറിയത്. മാന്യമായ വസ്ത്രം ധരിച്ചാല്‍ മാത്രമേ വിമാനത്തില്‍ പ്രവേശിപ്പിക്കൂ എന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് ബന്ധു നല്‍കിയ ജാക്കറ്റ് ധരിച്ചതിന് ശേഷമാണ് വിമാനത്തില്‍ കയറാന്‍ അനുവാദം നല്‍കിയത്. 

തോമസ് കുക്ക് എയര്‍ലൈന്‍സില്‍ ജീവനക്കാരാണ്  എമിലി ഒ'കോണര്‍ എന്ന യുവതിയോട് മോശമായി പെരുമാറിയത്. സ്‌പെഗറ്റി സ്ട്രാപ്പുള്ള ക്രോപ്പ്ഡ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്‌സുമായിരുന്നു എമിലിയുടെ വേഷം. വിമാനത്താവളത്തിലെ സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തില്‍ കയറാനെത്തിയപ്പോഴാണു ജീവനക്കാര്‍ എമിലിയെ തടഞ്ഞത്. ശരീരഭാഗങ്ങള്‍ പുറത്തുകാണുന്ന വേഷം ധരിക്കരുതെന്നും വസ്ത്രം മാറ്റിയില്ലെങ്കില്‍ വിമാനത്തില്‍നിന്നു നീക്കുമെന്നും എമിലിയോട് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതിന് എമിലി തയാറായില്ല. ഇത് വാക്കുതര്‍ക്കത്തിലേക്ക് നയിച്ചു. ഇതിനിടെ സംഭവത്തെക്കുറിച്ച് സ്പീക്കറിലൂടെ ജീവനക്കാരിലാരോ വിളിച്ചുപറയുകയും ചെയ്തു. ബന്ധു നല്‍കിയ ജാക്കറ്റ് ധരിച്ചതിന് ശേഷം മാത്രമാണ് യുവതിയെ വിമാനത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ ജീവനക്കാര്‍ തയാറായത്. 

തന്റെ ജീവിതത്തിലെ ഏറ്റവും ലൈംഗിക ചുവയുള്ള, സ്ത്രീവിരുദ്ധമായ, ലജ്ജാകരമായ അനുഭവമാണു വിമാനക്കമ്പനി ജീവനക്കാരായ ആ നാലുപേരില്‍നിന്ന് ഉണ്ടായതെന്നാണ് യുകെ മാധ്യമമായ 'ദി സണ്ണി'നോട് എമിലി പറഞ്ഞത്. തനിക്കു കുറച്ചു പിന്നിലായി ഒരു പുരുഷന്‍ ഷോര്‍ട്‌സും വെസ്റ്റ് ടോപ്പും ധരിച്ചിരിപ്പുണ്ടായിരുന്നു. അയാളുടെ വസ്ത്രധാരണത്തെക്കുറിച്ച് ജീവനക്കാര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് എമിലി കൂട്ടിച്ചേര്‍ത്തു. സംഭവം വിവാദമായതോടെ ജീവനക്കാരുടെ പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച് തോമസ് കുക്ക് എയര്‍ലൈന്‍ അധികൃതര്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിനുപിന്നാലെയും ക്ഷമാപണവുമായി കമ്പനിയെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com