ഹരാരെ: ആഞ്ഞടിച്ച ഇദായ് ചുഴലിക്കാറ്റിൽ മൊസാംബിക്കിലും സിംബാബ്‌വെയിലുമായി മരിച്ചവരുടെ എണ്ണം 1500 കടന്നതായി റിപ്പോർട്ടുകൾ. മരണ സംഖ്യ ആയിരം കടക്കുമെന്ന് മൊസാംബിക്ക് പ്രസിഡന്റ് ഫിലിപി ന്യുസി അറിയിച്ചു. മരിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആണെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി കാണിക്കുന്നത് മരണ സംഖ്യ ഉയരുമെന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. നദികളിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് വ്യോമ നിരീക്ഷണം നടത്തിയപ്പോൾ കണ്ടതായും അദ്ദേഹം വിശദീകരിച്ചു.
മൊസാംബിക്ക്- സിംബാബ്‌വെ അതിർത്തിയിൽപ്പെട്ട സ്ഥലങ്ങളിലാണ് 170 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായതാണ് മരണസംഖ്യ കൂടാൻ കാരണമായത്. കനത്ത മഴയിലും കാറ്റിലും സിംബാബ്‌വെയിലെ ചിമനിമാനി ജില്ല ഒറ്റപ്പെട്ടു. റോഡുകളും വീടുകളും പാലങ്ങളും ഒലിച്ചുപോയി. വൈദ്യുതി, വാർത്താവിതരണ സംവിധാനങ്ങൾ തകരാറിലായി.
വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ചുഴലിക്കാറ്റിൽ മൊസാംബിക് മേഖലയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. അത് പിന്നീട് മലാവിയിലേക്കും സിംബാബ്വേയിലേക്കും നീങ്ങുകയായിരുന്നു.
26 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്നാണ് യുഎന്നും സര്‍ക്കാരും വിലയിരുത്തുന്നത്. കാറ്റും ശക്തമായ മഴയും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമാണ്. സിംബാബ്വെൻ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി രംഗത്തുണ്ട്.
വരൾച്ചയും സാമ്പത്തിക പ്രതിസന്ധിയും മൂലം കഷ്ടപ്പെടുന്ന സിംബാബ്‌വെയ്ക്ക് ചുഴലിക്കാറ്റ് ദുരന്തം മറ്റൊരു പ്രഹരമായി. പ്രകൃതി ദുരന്തം വിതച്ച മേഖലകളിൽ രക്ഷാ സംഘം എത്തിയാൽ മാത്രമേ നാശം വ്യക്തമാകൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ