സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ് വിധി; പ്രതിഷേധവുമായി പാക്കിസ്ഥാന്‍ 

സ്‌ഫോടനത്തില്‍ പ്രതിചേര്‍ത്ത സ്വാമി അസീമാനന്ദ ഉള്‍പ്പടെ നാലു പേരെയാണ് ഹരിയാനയിലെ പ്രത്യേക എന്‍ഐഎ കോടതി വെറുതെവിട്ടത്
സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ് വിധി; പ്രതിഷേധവുമായി പാക്കിസ്ഥാന്‍ 

ഇസ്ലാമാബാദ്; 68 പേര്‍ കൊല്ലപ്പെട്ട സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെവിട്ടതിനെതിരേ പ്രതിഷേധവുമായി പാക്കിസ്ഥാന്‍ രംഗത്ത്. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. സ്‌ഫോടനത്തില്‍ പ്രതിചേര്‍ത്ത സ്വാമി അസീമാനന്ദ ഉള്‍പ്പടെ നാലു പേരെയാണ് ഹരിയാനയിലെ പ്രത്യേക എന്‍ഐഎ കോടതി വെറുതെവിട്ടത്. 

ഗൂഢാലോചന ഉള്‍പ്പടെ പ്രതികള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. അസീമാനന്ദയ്‌ക്കൊപ്പം ലോകേഷ് ശര്‍മ്മ,കമാല്‍ ചൗഹാന്‍,രജീന്ദ!ര്‍ ചൗധരി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഡല്‍ഹിയില്‍ നിന്ന് പാകിസ്താനിലെ ലാഹോറിലേക്ക് സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസില്‍ 2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപത്തിന് സമീപത്തുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഏറെയും പാകിസ്താന്‍ പൗരന്മാരയിരുന്നു. 


പന്ത്രണ്ടു വര്‍ഷം നീണ്ടു നിന്ന നിയമനടപടികള്‍ക്കൊടുവിലാണ് സംഝോത കേസില്‍  കോടതി വിധി പ്രസ്താവിച്ചത്. പാക്കിസ്ഥാനിലുള്ള 13 സാക്ഷികളെ ഇന്ത്യയിലെത്തി മൊഴി നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് പഞ്ച്കുള കോടതി അന്തിമ വിധി പറഞ്ഞത്. കഴിഞ്ഞ തവണ ഈ അപേക്ഷ വന്നതോടെയാണ് വിധി മാറ്റിവച്ചതെന്നും വേണ്ടത്ര സമയം നല്കിയിട്ടും പാക്കിസ്ഥാനില്‍ നിന്നുള്ള സാക്ഷികള്‍ ഹാജരായില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. 

നിരവധി സാക്ഷികള്‍ കൂറുമാറിയത് കേസിനെ സാരമായി ബാധിച്ചു.ഹൈദരാബാദ് പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് 2010ല്‍ കേസ് എന്‍ഐഎ ഏറ്റെടുത്തു. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിലാണ് തെളിവു ഹാജരാക്കുന്നതില്‍ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടതിനെ തുടന്ന് പ്രതികളെ വെറുതെ വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com