വാഷിംഗ്ടൺ: ഇന്ത്യയിൽ വീണ്ടും ഒരു ഭീകരാക്രമണമുണ്ടായാൽ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. വീണ്ടും ഇത്തരം ആക്രമണം ഉണ്ടായാൽ പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരും. അതിനാൽ ഭീകരഗ്രൂപ്പുകൾക്കെതിരെ പാകിസ്ഥാൻ പാകിസ്ഥാൻ ശക്തവും സുസ്ഥിരവുമായ നടപടിയെടുക്കണമെന്നും വൈറ്റ് ഹൗസ് അധികൃതർ ആവശ്യപ്പെട്ടു.
ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ തുടങ്ങിയവക്കെതിരെ പാകിസ്ഥാൻ നടപടികൾ ശക്തമാക്കണം. ഇല്ലെങ്കിൽ മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകും. മേഖലയിൽ സംഘർഷം ഇല്ലാതാക്കാൻ പാകിസ്ഥാന് ഉത്തരവാദിത്തമുണ്ട്. വീണ്ടുമൊരു സംഘർഷമുണ്ടാകുന്നത് ഇരുരാജ്യങ്ങൾക്കും അതീവ അപകടകരമാണെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.
പാകിസ്ഥാൻ ചില ഭീകര ഗ്രുപ്പുകളെ നിയന്ത്രിച്ചതായും അവരുടെ സ്വത്തുക്കൾ മരവിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു. മുമ്പും ഇത്തരത്തിൽ സമ്മർദ്ദമുണ്ടായപ്പോൾ പാകിസ്ഥാൻ ഭീകരവാദികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് അവരെ വിട്ടയക്കുകയും ചെയ്തിരുന്നു. ഭീകരസംഘടന നേതാക്കൾ പാകിസ്ഥാനിൽ യതേഷ്ടം സഞ്ചരിക്കുകയും റാലികൾ നടത്തുകയും ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഭീകരർക്കെതിരെ മുമ്പ് സ്വീകരിച്ചതുപോലുള്ള നടപടികളല്ല വേണ്ടത്. സ്ഥിരവും ശക്തവുമായ നടപടിയാണ് വേണ്ടത്. തീവ്രവാദത്തിന് സുരക്ഷിത താവളമൊരുക്കുന്നവർക്കെതിരെ ഒരു തരത്തിലും സന്ധി ചെയ്യില്ല. ഭീകരസംഘടനകളെ അമർച്ചെ ചെയ്യാൻ പാകിസ്ഥാന് മേൽ അന്താരാഷ്ട്ര സമ്മർദം ചെലുത്താനുള്ള നീക്കം അമേരിക്ക തുടരുകയാണെന്നും വൈറ്റ് ഹൗസ് വക്താക്കൾ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ