സിയൂൾ: ദക്ഷിണ കൊറിയയെ പിടിച്ചുലച്ച ഒളികാമറ വിവാദത്തിൽ നാലുപേർ അറസ്റ്റിൽ. ഹോട്ടലിൽ ഒളികാമറ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തി ഓൺലൈൻ കച്ചവടം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. രാജ്യത്തെ 10 സിറ്റികളിലെ 30 ഓളം ഹോട്ടലുകളിൽ നിന്നായി, ഇവിടെ താമസിച്ചിരുന്ന 1,600 പേരുടെ നഗ്നദൃശ്യങ്ങളാണ് പകർത്തി അശ്ലീല സൈറ്റിലൂടെ പ്രചരിപ്പിച്ചത്.
ടിവി, ഹെയർ ഡ്രയർ ഹോൾഡർ, സോക്കറ്റ് എന്നിവിടങ്ങളിൽ അതീവ രഹസ്യമായി ചെറിയ കാമറകൾ ഘടിപ്പിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. കൊറിയയിലെ 10 നഗരങ്ങളിലെ 32 ഹോട്ടലുകളിലെ 42 റൂമുകളിൽ നിന്നാണ് പ്രതികൾ രഹസ്യ ചിത്രങ്ങൾ പകർത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇതിനായി 1 എംഎം ലെൻസ് കാമറകൾ പ്രതികൾ ഈ ഹോട്ടലുകളിൽ സ്ഥാപിച്ചു. നവംബർ മുതൽ വീഡിയോകൾ പകർത്താൻ തുടങ്ങിയിരുന്നു.
നവംബറിൽ വെബ്സൈറ്റ് തയാറാക്കി. മുപ്പത് സെക്കൻഡ് ദൃശ്യങ്ങൾ സൗജന്യമായി നൽകിയ ശേഷം താൽപര്യപ്പെടുന്നവർക്ക് പണം സ്വീകരിച്ച് പൂർണ വീഡിയോ നൽകുകയായിരുന്നു രീതി. വെബ്സൈറ്റിലൂടെ 803 വീഡിയോകളാണ് പോസ്റ്റ് ചെയ്തത്. ഇത്തരത്തിൽ പ്രതികൾ 6,200 ഡോളർ സമ്പാദിച്ചുവെന്ന് പൊലീസ് കണ്ടെത്തി .കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ഗായകനും സീരിയൽ നടനുമായ ജുങ് യൂൻ യുങ് ഹോട്ടലിൽ വെച്ച് യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും, ഇതിന്റെ വീഡിയോ രഹസ്യമായി ചിത്രീകരിച്ച് ഓൺലൈനിന് നൽകിയെന്നും യുങ് വെളിപ്പെടുത്തിയിരുന്നു. അതിഥികൾ അറിയാതെയാണ് ദൃശ്യങ്ങൾ പകർത്തിയിരുന്നതെന്നും, എന്നാൽ ഇക്കാര്യത്തിൽ ഹോട്ടലുകാർക്ക് അറിവുണ്ടായിരുന്നോ എന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ