ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 50 പേരുടെ ജീവനെടുത്ത ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ മുസ്ലീം ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഹിജാബ് ധരിച്ച് രാജ്യമെമ്പാടുമുള്ള വനിതകള്‍. ഹിജാബ് ധരിച്ച് പുറത്തിറങ്ങാന്‍ ഭയക്കുന്ന മുസ്ലീം സഹോദരങ്ങളോട് രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് വിളിച്ചുപറയുകയായിരുന്നു ന്യൂസീലാന്‍ഡ് വനിതകൾ. #ഹെഡ്‌സ്‌കാര്‍ഫ്‌ഫോര്‍ഹാര്‍മണിയെ പിന്തുണച്ച് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്.
പൊലീസ് ഉദ്യോഗസ്ഥരടക്കം അനേകം സ്ത്രീകളാണ് ഓഫീസുകളിലും സ്‌കൂളുകളിലും വഴിയോരങ്ങളിലുമൊക്കെ ഹിജാബ് ധരിച്ചെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പലരും ആദ്യമായാണ് ഹിജാബ് ധരിച്ചത്. മുസ്ലീം സഹോദരങ്ങളോടുള്ള ആദരസൂചകമായി ഹിജാബ് ധരിച്ചതില്‍ വളരെയധികം അഭിമാനമുണ്ടെന്നായിരുന്നു ഇവരില്‍ പലരുടെയും വാക്കുകള്‍.
ഓക്ലന്‍ഡില്‍ നിന്നുള്ള ഡോക്ടര്‍ തായ ആഷ്മാനാണ് ഹെഡ്‌സ്‌കാര്‍ഫ് ധരിച്ച് രംഗത്തെത്താമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ഭീകരാക്രമണമുണ്ടായി ഒരാഴ്ച പിന്നിട്ട വേളയില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളില്‍ നടന്ന പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനെത്തിയ ആയിരങ്ങളും #ഹെഡ്‌സ്‌കാര്‍ഫ്‌ഫോര്‍ഹാര്‍മണിക്ക് പിന്തുണ നല്‍കി. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും നിരവധി സ്ത്രീകള്‍ സ്വന്തം ചിത്രങ്ങളോട് ചേര്‍ത്ത് ഈ സന്ദേശം പരസ്യമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ