കൊളംബോ : ശ്രീലങ്കയിലെ ചിലയിടങ്ങളില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ തീരനഗരമായ ചിലോയില്‍ മുസ്ലിം പള്ളികള്‍ക്കും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് ആക്രമണം ഉണ്ടായി. ജനക്കൂട്ടം ഇവയ്ക്ക് നേരെ കല്ലേറ് നടത്തുകയായിരുന്നു.
സംഘര്‍ഷം രൂക്ഷമായതോടെ പ്രദേശത്ത് പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. സിംഹളീസ് ഭാഷയില്‍ ഒരു യുവാവ് മുസ്ലിങ്ങളെ അധിക്ഷേപിച്ച് ഇട്ട പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ഈ പോസ്റ്റിസ് മറുപടിയായി അബ്ദുള്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ എന്ന യുവാവ് രംഗത്തെത്തി. അധികം ചിരിക്കേണ്ട, ഒരു നാള്‍ കരയുമെന്നായിരുന്നു യുവാവിന്റെ മറുപടി.
ഇതിന് പിന്നാലെ ഒരുപറ്റം ജനം മുസ്ലിം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ പോസ്റ്റിട്ട യുവാക്കളെ അടക്കം ഏതാനും പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയക്ക് വിലക്കേര്‍പ്പെടുത്തുന്നത്.
ശ്രീലങ്കയില്‍ സ്‌ഫോടനപരമ്പര നടത്തിയ ചാവേര്‍ സഹോദരങ്ങള്‍ ഏഴുവര്‍ഷത്തിനിടെ നിരവധി തവണ കൊച്ചി സന്ദര്‍ശിച്ചിരുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയിരുന്നു. ലങ്കയിലെ ഹോട്ടലുകളില്‍ സ്‌ഫോടനം നടത്തിയ ഇല്‍ഹാം ഇബ്രാഹിം, മൂത്തസഹോദരന്‍ ഇന്‍ഷാഫ് ഇബ്രാഹിം എന്നിവരാണു കൊച്ചിയുമായി നിരന്തരബന്ധം പുലര്‍ത്തിയത്. ബിസിനസ് ആവശ്യത്തിനുള്ള വിസയാണ് ഇവര്‍ എടുത്തിരുന്നത്. പാസ്‌പോര്‍ട്ടുകളില്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയതിന്റെ മുദ്രയുണ്ട്.
ശ്രീലങ്കന്‍ ഇന്റലിജന്‍സ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു കൊച്ചി ബന്ധം സ്ഥിരീകരിച്ചത്. മുഹമ്മദ് ഇബ്രാഹിം കൊളംബോയില്‍ നടത്തുന്ന ഇഷാനാ എക്‌സ്‌പോര്‍ട്ടേഴ്‌സ് എന്ന സ്ഥാപനത്തിനു കൊച്ചി ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ നഗരങ്ങളുമായി ബിസിനസ് ബന്ധമുണ്ട്. ബിസിനസിന്റെ മറവില്‍ ഇന്ത്യയിലെത്തിയ സഹോദരങ്ങള്‍ സ്‌ഫോടനപരിശീലനവും നേടിയെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ