ഒന്‍പതുമാസം ഗര്‍ഭിണിയായ കൗമാരക്കാരിയെ കൊലപ്പെടുത്തി; വയറുകീറി കുഞ്ഞിനെ പുറത്തെടുത്തു; സ്ത്രീയും മകളും ആണ്‍ സുഹൃത്തും അറസ്റ്റില്‍

ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ സംഭാഷണത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണമാണ് കൊലപാതകികളിലേക്ക് എത്തിയത്
ഒന്‍പതുമാസം ഗര്‍ഭിണിയായ കൗമാരക്കാരിയെ കൊലപ്പെടുത്തി; വയറുകീറി കുഞ്ഞിനെ പുറത്തെടുത്തു; സ്ത്രീയും മകളും ആണ്‍ സുഹൃത്തും അറസ്റ്റില്‍

വാഷിങ്ടണ്‍: ഒമ്പതുമാസം ഗര്‍ഭിണിയായ കൗമാരക്കാരിയെ കൊലപ്പെടുത്തിയ ശേഷം വയറുകീറി കുഞ്ഞിനെ കൈക്കലാക്കിയ സംഭവത്തില്‍ സ്ത്രീയും മകളും അറസ്റ്റില്‍. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. മാര്‍ലെന്‍ ഒച്ചോവ ലോപെസ് എന്ന പത്തൊമ്പതുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ക്ലാരിസ ഫിഗറോവ, മകള്‍ ഡിസൈറീ ഫിഗറോവ,ക്ലാരിസയുടെ പുരുഷസുഹൃത്ത് പിയോട്ടര്‍ ബോബാക്ക് എന്നിവരാണ് അറസ്്റ്റിലായത്. ക്ലാരിസയ്ക്കും ഡിസൈറിക്കും മേല്‍ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം മറച്ചുവെച്ച കുറ്റമാണ് പിയോട്ടറിനു മേലുള്ളത്. 

ഏപ്രില്‍ 23 മൂന്നുമണിയോടെയാണ് മാര്‍ലെനെ കാണാതാകുന്നത്. സ്‌കൂളില്‍നിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു അവള്‍. അന്നു വൈകിട്ട് മാര്‍ലെന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. മാര്‍ലെന്റെ മൂന്നുവയസ്സുകാരനായ മകനെ പരിചരിക്കുന്ന ഡേ കെയര്‍ സെന്ററില്‍ നിന്നായിരുന്നു ആ ഫോണ്‍. മകനെ വിളിക്കാന്‍ മാര്‍ലെന്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് ഡേ കെയര്‍ സെന്റര്‍ അധികൃതര്‍ അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചു. മാര്‍ലെന്റെ ഫോണില്‍നിന്ന് അവളുടെ ഭര്‍ത്താവിന് ഒരു സന്ദേശം എത്തിയിരുന്നു. വളരെ ക്ഷീണിതയാണെന്നും ഇനി വാഹനം ഓടിക്കാന്‍ വയ്യെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. പിന്നാലെ മാര്‍ലെനെ കുറിച്ച് യാതൊരു വിവരവും ആര്‍ക്കും ലഭിച്ചില്ല. 

മാര്‍ലെന്‍ തിരിച്ചെത്തുമെന്ന അവളുടെ കുടുംബത്തിന്റെ പ്രതീക്ഷ അവസാനിച്ചത് ബുധനാഴ്ചയാണ്. തെക്കു പടിഞ്ഞാറന്‍ ഷിക്കാഗോയിലെ ഒരു വീടിനു സമീപത്തെ മാലിന്യവീപ്പയില്‍നിന്ന് കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍ മാര്‍ലെന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചതോടെയാണ് അത്.  തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി നിരവധി ആളുകളെ കസ്റ്റഡിയിലെടുത്തിരിുന്നു. വ്യാഴാഴ്ച വെകുന്നേരത്തോടെയാണ് ക്ലാരിസയുടെയും ഡിസൈറിയുടെയും ബോബാക്കിന്റെയും അറസ്റ്റ് പോലീസ് സ്ഥിരീകരിച്ചത്. ക്ലാരിസയുടെ വീടിനു പരിസരത്തെ മാലിന്യവീപ്പയില്‍നിന്നായിരുന്നു മാര്‍ലെന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. 

കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് മാര്‍ലെന്‍ ഫെയ്‌സ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. തന്റെ പ്രസവത്തിയതി അടുത്തിരിക്കുകയാണെന്നും കുഞ്ഞിന് ആവശ്യമായ പല വസ്തുക്കളും തനിക്ക് വാങ്ങാന്‍ മാര്‍ഗമില്ലെന്നുമായിരുന്നു അത്. കുഞ്ഞിന് ആവശ്യമായ വസ്തുക്കള്‍ തന്ന് സഹായിക്കണമെന്നും അവര്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. സ്‌കൂളില്‍ പോകുന്നതിനാല്‍ ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും കുഞ്ഞിന് ആവശ്യമായ വസ്തുക്കള്‍ വാങ്ങാന്‍ പണമില്ലെന്നും മാര്‍ലെന്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു. 

ഈ സന്ദേശം കണ്ട ക്ലാരിസ കുഞ്ഞിന് ആവശ്യമായ വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കാമെന്ന് മാര്‍ലെനെ അറിയിച്ചു. മകളുടെ കുഞ്ഞിന് ധാരാളം വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവ തരാമെന്നും ക്ലാരിസ് മാര്‍ലെനെ വിശ്വസിപ്പിച്ചു. കൂടാതെ ഗ്രൂപ്പില്‍നിന്നു മാറി സ്വകാര്യമായി തനിക്ക് സന്ദേശങ്ങള്‍ അയക്കാനും ക്ലാരിസ് നിര്‍ദേശം നല്‍കി. ഇപ്രകാരം ക്ലാരിസിന്റെ വിലാസം ലഭിച്ച മാര്‍ലെന്‍ അവരുടെ വീട്ടിലെത്തി. വീട്ടിലെത്തിയ മാര്‍ലെനെ ക്ലാരിസ കഴുത്തില്‍ കുരുക്കുമുറുക്കി കൊലപ്പെടുത്തുകയും ശേഷം വയറുകീറി കുഞ്ഞിനെ കൈവശപ്പെടുത്തുകയുമായിരുന്നു. ആണ്‍കുഞ്ഞായിരുന്നു മാര്‍ലെന്റെ ഉദരത്തിലുണ്ടായിരുന്നത്. കൊലപാതകത്തിന് ക്ലാരിസയെ സഹായിച്ചതായി ഡിസൈറി പോലീസിനോട് പറഞ്ഞു. 

ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ സംഭാഷണത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണമാണ് കൊലപാതകികളിലേക്ക് എത്തിയത്. മാര്‍ലെനെ കൊലപ്പെടുത്തി കുഞ്ഞിനെ കൈവശപ്പെടുത്തിയ ശേഷം അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് ക്ലാരിസ് ഷിക്കാഗോയിലെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് വിളിച്ചിരുന്നു. പത്തുമിനുട്ടിനു മുമ്പ് താന്‍ പ്രസവിച്ച കുഞ്ഞ് ജീവനു വേണ്ടി പോരാടുകയാണെന്നും സഹായിക്കണമെന്നുമായിരുന്നു ക്ലാരിസ് പറഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍മാരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ലെനെ കാണാതായ അതേദിവസമാണ് ക്ലാരിസിന്റെ സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍ വന്നതെന്ന് അന്വേഷണത്തിനിടെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഡി എന്‍ എ പരിശോധനയില്‍ കുഞ്ഞ് മാര്‍ലെന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com